UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ച് പേര്‍; ആവശ്യമെങ്കില്‍ പേര് വെളിപ്പെടുത്തും: പദ്മജ

അതേസമയം അഞ്ച് പേരും കോണ്‍ഗ്രസുകാരാണോ എന്ന് വ്യക്തമാക്കാന്‍ പദ്മജ തയ്യാറായില്ല.

കെ കരുണാകരനെ ചാരക്കേസില്‍ കുടുക്കിയത് അഞ്ച് പേരാണെന്ന് മകള്‍ പദ്മജ വേണുഗോപാല്‍. വിശ്വസിച്ച് കൂടെ നിര്‍ത്തിയവര്‍ അദ്ദേഹത്തെ ചതിച്ചതായി പദ്മജ ആരോപിച്ചു. ഈ അഞ്ച് പേരുടെ പേരുകള്‍ ആവശ്യമെങ്കില്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ പറയും. പാര്‍ട്ടിയുമായും സഹോദരന്‍ കെ മുരളീധരനുമായും സംസാരിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും പദ്മജ വ്യക്തമാക്കി. ഐഎസ്ആര്‍ഒ ചാര കേസില്‍ സ്‌പേസ് സയന്റിസ്റ്റ് നമ്പി നാരായണനെ കള്ളക്കേസില്‍ കുടുക്കിയതിന്, അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പദ്മജ ഇക്കാര്യം പറഞ്ഞത്. ഐഎസ്ആര്‍ഒ ചാരകേസിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയുണ്ടായ ആക്രമണങ്ങളേയും സമ്മര്‍ദ്ദത്തേയും തുടര്‍ന്നാണ് 1995 മാര്‍ച്ചില്‍ കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്.

അതേസമയം അഞ്ച് പേരും കോണ്‍ഗ്രസുകാരാണോ എന്ന് വ്യക്തമാക്കാന്‍ പദ്മജ തയ്യാറായില്ല. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛന്‍ മാനസികമായി തളര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അത്. അതല്ലെങ്കില്‍ അച്ഛനെ തകര്‍ക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അച്ഛന്റെ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കാണെന്നും പദ്മജ പറഞ്ഞു.

എന്നാല്‍ കരുതലോടെയായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണ് എന്ന് പറഞ്ഞ മുരളീധരന്‍ കേസ് സംബന്ധിച്ച് ഗൂഢാലോചന നടന്നതിന് തന്റെ പക്കല്‍ തെളിവില്ലെന്നും പറഞ്ഞു. കരുണാകരന്‍ ചാരക്കേസില്‍ ഏറെ മാനസിക പീഡനം അനുഭവിച്ചു. നീതി കിട്ടാതെ മരിച്ചത് അദ്ദേഹം മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍