വിദേശരാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി, ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമാണ്.
2015ലെ പാരിസ് ഭീകരാക്രമണ കേസിൽ പിടിയിലായ സലാഹ് അബ്‌ദുസലാമിനൊപ്പം സിറിയയിൽ ആയുധപരിശീലനം ലഭിച്ചതായി സംശയിക്കുന്ന തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്ദീനെ ഫ്രഞ്ച് പൊലീസ് സംഘം ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യും. ആവശ്യം വന്നാൽ ചോദ്യം ചെയ്യൽ വെള്ളിയാഴ്ച വരെ തുടരും. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ സഹകരണത്തോടെയാണ് ചോദ്യം ചെയ്യൽ.
പാരിസ് ഭീകരാക്രമണക്കേസിൽ അന്വേഷണം നടത്താനായി 3 ദിവസം ഇന്ത്യയിൽ തങ്ങാനുള്ള അനുവാദമാണ് വിദേശമന്ത്രാലയം വഴി ഫ്രഞ്ച് പൊലീസ് സേന തേടിയത്. ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഇവരെ അനുഗമിക്കും.വിദേശരാജ്യത്തെ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരു യൂറോപ്യൻ അന്വേഷണ ഏജൻസി, ഇന്ത്യയിലെ തടവുകാരനെ ചോദ്യം ചെയ്യുന്നത് ആദ്യമാണ്.
ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണത്തില്‍ വെടിവയ്പ്പിലും സ്‌ഫോടനങ്ങളിലുമായി 153 പേര്‍ കൊല്ലപ്പെട്ടിരുന്നു. 30-ല്‍ അധികം ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. എകെ 47-നും ശരീരത്തില്‍ ഘടിപ്പിച്ച ബോംബുകളുമായി എത്തിയാണ് ഭീകരര്‍ നാശം വിതച്ചതെന്ന് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോട് അന്നേ വ്യക്തമാക്കിയിരുന്നു.
പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ തോക്കുധാരികള്‍ വെടിയുതിര്‍ത്ത ശേഷം കലാപരിപാടി ആസ്വദിക്കാനെത്തിയ 100 പേരെ ബന്ദിയാക്കുകയും തുടര്‍ന്ന് മുഴുവന്‍ പേരെയും കൊലപ്പെടുത്തുകയും ചെയ്തു. പാരീസിലെ പെറ്റീറ്റ് കംബോജെ റെസ്റ്റോറന്റില്‍ തോക്കുധാരി നടത്തിയ ആക്രമണത്തിലും അനവധി പേര്‍ കൊല്ലപ്പെട്ടു. ഏഴിടത്താണ് ആക്രമണം ഉണ്ടായത്. ബാറ്റക്ലാന്‍ തിയേറ്റര്‍, ലെ കാരില്ലോണ്‍, ലെ പെറ്റിറ്റ് കംബോജ്, ലാ ബെല്ലെ എക്വിപ്പ്, സ്റ്റെഡെ ഡെ ഫ്രാന്‍സ് തുടങ്ങിയ ഇടങ്ങളിലാണ് ആക്രമണം ഉണ്ടായത്.