സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തില്‍ ഹീബയടക്കം ധാരാളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പത്തൊമ്പത് മാസം മാത്രം പ്രായമായ ഹിബ എന്ന കശ്മീരി കുട്ടി എല്ലാവരെയും കണ്ണീരണിയിപ്പിക്കുകയാണ്. ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ഹിബയുടെ നിലവിളി മനസ്സാക്ഷി മരവിച്ചിട്ടല്ലാത്ത ആരുടേയും കണ്ണുകൾ ഈറനണിയിക്കുന്നതാണ്. അക്രമകാരികള്‍ക്കെതിരെ പെല്ലറ്റ് പ്രയോഗിക്കാന്‍ തുടങ്ങിയതിന് ശേഷം രണ്ടു വര്‍ഷത്തിനിടെ പരിക്കേല്‍ക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞവളാണ് ഹിബ.
കശ്മീരില്‍ 2016 മുതല്‍ സൈന്യം നടത്തുന്ന പെല്ലറ്റ് ആക്രമണത്തിന്റെ ഒടുവിലത്തെ ഇരയാണ്ഹീബയെന്ന പെണ്‍കുട്ടി. ഞായറാഴ്ച കശ്മീരിലെ ഷോപിയാനില്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ കണ്ണിന് ഗുരുതര പരിക്കേറ്റതാണ് ഹിബ എന്ന ഒന്നര വയസുകാരിക്ക്. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍.
ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ വീട്ടിനുള്ളിലേക്ക് കണ്ണീര്‍ വാതക ഷെല്‍ വന്നു വീഴുകയും ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീടിന് പുറത്തിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ‘ഞാന്‍ വാതില്‍ തുറന്നയുടന്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഉതിര്‍ത്തു. കുട്ടിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ഞാന്‍ അവളുടെ മുഖത്ത് കൈ വച്ചു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ അവളുടെ മുഖം പെല്ലറ്റു കൊണ്ട് വികൃതമാവുകയായിരുന്നു’- കുട്ടിയുടെ അമ്മ മര്‍സല നിസാര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ച്ച മുതല്‍ ഷോപിയാനില്‍ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഒരു പ്രദേശവാസി മരിക്കുകയും അമ്പതോളം പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ കണ്ണീര്‍ വാതക ഷെല്‍ പ്രയോഗത്തില്‍ ഹീബയടക്കം ധാരാളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷെല്‍ പ്രയോഗത്തില്‍ ഹിബയുടെ വലതുകണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.. ഔദ്യോഗിക കണക്കുകളനുസരിച്ച് 2010 ന് ശേഷം പെല്ലറ്റ് പ്രയോഗത്തില്‍ കാഴ്ച നഷ്ടപ്പെട്ടവരോ കണ്ണിന് മാരകമായി പരിക്കു പറ്റിയവരോ ആയവരുടെ എണ്ണം 1528 ആണ് ഇതില്‍ 1352 ഉം സംഭവിച്ചത് 2016 ന് ശേഷമായിരുന്നു. എന്നാല്‍ അനൗദ്യോഗിക കണക്കുകളനുസരിച്ച് ആകെ എണ്ണം 2000 ത്തിലധികമാണ്.
പെല്ലറ്റുകൾ പെയ്യുന്ന കാശ്മീരിലേക്കും ഒരു യാത്രയാകാം, മി. മോദി