വനപാത ദുർഘടമായതിനാൽ ആംബുലൻസിന് യാത്ര തുടരാൻ സാധിച്ചില്ല
പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹം നാട്ടുകാര്‍ ഒന്‍പത് കിലോമീറ്റര്‍ ചുമന്നു ഊരിലെത്തിച്ചു. കരുളായി ഉൾവനത്തിൽ അച്ചനളയിലെ കുപ്പമല കാളച്ചെക്കന്റെ ഭാര്യ ശാരദ എന്ന മാതിയാണ് പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചു മരണപ്പെട്ടത്.
കോഴിക്കോട് നിന്നും മൃതദേഹം നാട്ടില്‍ എത്തിച്ചെങ്കിലും വനപാത ദുർഘടമായതിനാൽ ആംബുലൻസിന് യാത്ര തുടരാൻ സാധിച്ചില്ല. തുടര്‍ന്ന് മുളയും ചാക്കുംകൊണ്ട് മഞ്ചലുണ്ടാക്കി നാട്ടുകാര്‍ മൃതദേഹം ചുമക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഊരിലെത്തിച്ച മൃതദേഹം രാത്രിയോടെ സംസ്കരിച്ചു.
(ഫോട്ടോ കടപ്പാട്: മാധ്യമം)