UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി ഇടപെട്ടു

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ടു തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു

പ്രളയം കാരണം കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു.

ആര്‍മിയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും ആര്‍മി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതല്‍ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളില്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുളള ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും സി-17 വിമാനങ്ങള്‍ അനുവദിക്കണം. കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ വിമാനത്തില്‍ എത്തിക്കണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാള്‍ അധികമാണ്. അതിനാല്‍ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചു. ഇക്കാര്യം പിന്നീട് രാജ്‌നാഥ് സിങ് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. എന്‍.ഡി.ആര്‍.എഫിന്റെ കൂടുതല്‍ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ എത്തിക്കുമെന്നും രാജ്‌നാഥ് സിങ് അറിയിച്ചു.

ഗവര്‍ണര്‍ പി. സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് പ്രളയദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ധരിപ്പിച്ചു.

അതേസമയം മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറച്ചുകൊണ്ടുവരണം എന്നാവശ്യപ്പെട്ടുകൊണ്ടു തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്‍ കത്തയച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് ഇടപെടണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷിതത്വം കണക്കിലെടുത്ത് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കണം. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ കനത്ത് പെയ്തുകൊണ്ടിരിക്കുകയാണ്. ജലനിരപ്പ് 142 അടിയില്‍ എത്തി. 142 അടിയില്‍ നിന്ന് വെള്ളം പെട്ടെന്ന് തുറന്നു വിടുമ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കും. അതിനാല്‍ വെള്ളം കൂടുതലായി തുറന്നുവിടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ തമിഴ്‌നാടിന്റെ എഞ്ചിനീയര്‍മാര്‍ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പളനിസ്വാമിക്ക് മുഖ്യമന്ത്രി അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍