UPDATES

മോദിയുടെ മണ്ഡലത്തിലെ ആശുപത്രിയില്‍ അനസ്‌തേഷ്യക്ക് പകരം വിഷവാതകം: 14 മരണം

അലഹാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി പരേഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്ക് നൈട്രസ് ഓക്‌സൈഡ് വിതരണം ചെയ്തത്. അതേസമയം ഈ കമ്പനിക്ക് ഒരുവിധ മെഡിക്കല്‍ വാതകങ്ങളും നിര്‍മ്മിക്കാനോ വില്‍ക്കാനോ അനുമതിയില്ല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ് പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 60ലധികം കുട്ടികള്‍ മരിച്ച സംഭവത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ നിന്ന് മറ്റൊരു ദുരന്തം കൂടി. അനസ്‌തേഷ്യക്ക് പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്ന് 14 പേര്‍ മരിച്ചിരിക്കുന്നു. ബനാറസ് ഹിന്ദു സര്‍വകലാശാലയോട് (ബിഎച്ച്യു) ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ കൂട്ടക്കുരുതിയില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല എന്നതും ശ്രദ്ധേയം.

നൈട്രസ് ഓക്‌സൈഡ് വാതകമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികള്‍ മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അനസ്‌തേഷ്യക്ക് പകരം നൈട്രസ് ഓക്‌സൈഡാണ് (N2O) ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് യുപി ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. എങ്ങനെയാണ് നൈട്രസ് ഓക്‌സൈഡ് ഉപയോഗിക്കാന്‍ ഇടയായത് എന്ന് അന്വേഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അലഹാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി പരേഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്ക് നൈട്രസ് ഓക്‌സൈഡ് വിതരണം ചെയ്തത്. അതേസമയം ഈ കമ്പനിക്ക് ഒരുവിധ മെഡിക്കല്‍ വാതകങ്ങളും നിര്‍മ്മിക്കാനോ വില്‍ക്കാനോ അനുമതിയില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. അലഹബാദ് സ്വദേശി മെഹ്‌രാജ് അഹമ്മദ് ലങ്ക പൊലീസില്‍ ജൂണ്‍ 14ന് നല്‍കിയ പരാതിയിലെ അന്വേഷണത്തിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അലഹബാദ് നോര്‍ത്തിലെ ബിജെപി എംഎല്‍എ ഹര്‍ഷവര്‍ധന്‍ ബാജ്പെയ്യുടെ പിതാവ് അശോക് കുമാര്‍ ബാജ്പെയ് ആണ് പരേഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ഡയറക്ടര്‍. അശോക് കുമാറിന് 1.21 കോടി ഓഹരികളാണ് ഈ കമ്പനിയിലുള്ളത്.

ചിരിവാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ്, നേരിയ തോതില്‍ ഉപയോഗിക്കാറുണ്ട് – മയക്കത്തിനും വേദനസംഹാരിയായും മറ്റും. എന്നാല്‍ ഇതിന്റെ പരിധി വിട്ടുള്ള ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശരീരത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടും. അശ്രദ്ധയോടെയുള്ള ഉപയോഗം തലചുറ്റല്‍, മോഹാലസ്യം എന്നിവയിലേക്കു നയിക്കും. അബോധാവസ്ഥയിലാകുന്ന രോഗി ക്രമേണ മരിക്കും. വായും മൂക്കും മൂടിയാണ് വാതകം ശ്വസിക്കുന്നതെങ്കില്‍ അപകടം കുറേക്കൂടി പെട്ടെന്നായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍