സാഹിത്യ-ചലചിത്ര-സാംസ്കാരിക രംഗത്തുള്ള നൂറില്‍ അധികം പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജിയാണ് മുഖ്യമന്ത്രിക്ക് നല്‍കിയത്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ നിന്ന് ‘അമ്മ’ പ്രസിഡൻറും നടനുമായ മോഹന്‍ലാലിനെ
ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തകർ മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും നൽകിയ നിവേദനത്തിൽ ഒപ്പിട്ടിട്ടില്ലെന്നു നടൻ പ്രകാശ് രാജൂം, പ്രശസ്ത കാമറമാൻ സന്തോഷ് തുണ്ടിയിലും വെളിപ്പെടുത്തി.
“മോഹൻലാൽ രാജ്യത്തിന് അഭിമാനമാണ്. പ്രതിഭയും മുതിർന്ന നടനുമായ അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ടുള്ള എതിർപ്പ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്. അതിൽ ഉറച്ച് നിൽക്കുകയും ചെയ്യുന്നു. അതും ഒരു അവാര്‍ഡ് ദാന ചടങ്ങിൽ മോഹന്‍ലാൽ പങ്കെടുക്കുന്നതും തമ്മിൽ ഒരുമിച്ച് കൂട്ടിച്ചേർക്കാനികില്ല”. പ്രകാശ് രാജ് പറഞ്ഞു.
Clarifying… against s a wrong news doing the rounds pic.twitter.com/PIcyua2GA2
— Prakash Raj (@prakashraaj) July 24, 2018
അതേ സമയം ഇത് ചതിയാണെന്നും മോഹൻലാലിന്റെ പേര് പോലും പറയാതെ നൽകിയൊരു കുറിപ്പിൽ ഒപ്പു വെയ്ക്കുന്നുണ്ടോ എന്നു ചോദിച്ച ശേഷമാണു മോഹൻലാലിന്റെ പേരു കൂട്ടിച്ചേർത്ത് അതു പ്രസ്താവനയാക്കിയതെന്നു കഴിഞ്ഞ സംസ്ഥാന അവാർഡു കമ്മറ്റി അംഗം കൂടിയായ സന്തോഷ് തുണ്ടിയിൽ പറഞ്ഞു.
“അവാർഡു ദാന ചടങ്ങുമെച്ചപ്പെടുത്തണം എന്നൊരു നിർദ്ദേശം ഉണ്ടായിരുന്നു. അതു മെച്ചപ്പെടുത്താനായി നൽകുന്ന നിർദ്ദേശം എന്ന നിലയിലൊരു കുറിപ്പാണ് എനിക്കു വാട്ട്സാപ്പ് ചെയ്തുതന്നത്. അതിൽ മോഹൻലാലിന്റെ പേരില്ല. സർക്കാരിനു സമർപ്പിക്കുന്ന നിർദ്ദേശം എന്ന നിലയിൽ അതു കൊടുക്കുന്നതിൽ എതിർപ്പില്ല എന്നു ഞാൻ പറയുകയും ചെയ്തു. ഏതെങ്കിലും ഭീമഹർജിയിലൂടെ മലയാളിയുടെ മനസ്സിൽനിന്നു മോഹൻലാലിനെ ഒഴിവാക്കാൻ കഴിയില്ലെന്ന ബുദ്ധിയെങ്കിലും ഇതിനു പുറകിൽ നടക്കുന്നവർക്കുണ്ടാകണം.” സന്തോഷ് തുണ്ടിയിലിനെ ഉദ്ധരിച്ചു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ പുരസ്‌കാരത്തിന്റെ അതേ പാതയിലുള്ള മറ്റൊരു വിവാദത്തിനാണ് 2017 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങും സഞ്ചരിക്കുന്നത്. കാലങ്ങളായുള്ള കീഴ്വഴക്കം അനുസരിച്ച് രാഷ്ട്രപതി ജേതാക്കാള്‍ക്ക് എല്ലാവര്‍ക്കും പുരസ്‌കാരം വിതരണം ചെയ്യുന്ന രീതി ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ദേശീയതലത്തില്‍ പ്രതിഷേധമെങ്കില്‍ കേരള സര്‍ക്കാരിന്റെ പുരസ്‌കാര വിതരണം വിവാദമാകുന്നത് ചടങ്ങിലെ മുഖ്യാതിഥിയെ ചൊല്ലിയാണ്.
മോഹന്‍ലാലിനെയാണ് ഇത്തവണത്തെ പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയായി സര്‍ക്കാരും ചലച്ചിത്ര അക്കാദമിയും നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി ഈ ചടങ്ങില്‍ ആവശ്യമില്ലെന്നാണ് വാദം ഉയര്‍ന്നിരിക്കുന്നത്. മോഹന്‍ലാല്‍ വരുന്നതിനെതിരേ ആ തീരുമാനം പുറത്തുവന്നപ്പോള്‍ തൊട്ട് എതിര്‍പ്പുകള്‍ തുടങ്ങിയതാണ്. തുടർന്ന് ചലച്ചിത്രമേഖലയില്‍ പല രംഗങ്ങളിലായി പ്രവര്‍ത്തിക്കുന്നവരും സാഹിത്യകാരന്മാരും ചലച്ചിത്ര നിരൂപകരും മാധ്യമപ്രവര്‍ത്തകരും അടക്കം നൂറില്‍ അധികം പേര്‍ പേര്‍ ഒപ്പിട്ട ഒരു സംയുക്ത പ്രസ്താവന തന്നെ ഈ വിഷയത്തില്‍ പുറത്തു വന്നു. എന്നാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അടക്കമുള്ളവർ ഈ അടക്കമുള്ളവർ നീക്കത്തിനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കയാണ്.