റിപ്പബ്ലിക് ദിനാഘോഷത്തില്‍ ചാവേറാകാനാണ് പെണ്‍കുട്ടി എത്തിയതെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അറസ്റ്റ്
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചാവേറാകാനായി എത്തിയതെന്ന സംശയത്തില്‍ ജമ്മുകാശ്മീരില്‍ പൂനെ സ്വദേശിയായ പതിനെട്ടുകാരിയെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ചാവേറാകാനാണ് പെണ്‍കുട്ടി എത്തിയതെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് അറസ്റ്റ്. തെക്കന്‍ കാശ്മീരിലെ ബിജ്‌ബേര പട്ടണത്തില്‍ നിന്നാണ് പെണ്‍കുട്ടിയെയും ഒരു സഹായിയേയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പോലീസ് പറഞ്ഞു.
വിഷയത്തില്‍ മതിയായ അന്വേഷണം ആവശ്യമാണെന്ന് കാശ്മീര്‍ റെയ്ഞ്ച് ഐജി മുനീര്‍ അഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പൂനെയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഫാര്‍മസി വിദ്യാര്‍ത്ഥിനിയായ സയിദ അന്‍വര്‍ ഷേഖിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൂനെ വിട്ടതായാണ് വിവരം. പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് പെണ്‍കുട്ടിയുടെ വീട്ടുകാരെയും അവരുടെ സഹപ്രവര്‍ത്തകരെയും ബന്ധപ്പെട്ടു. എങ്ങോട്ടാണ് പോകുന്നതെന്നോ എപ്പോള്‍ തിരിച്ചുവരുമെന്നോ സയിദ സഹപ്രവര്‍ത്തകരോട് പറഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
2015 മുതല്‍ സയിദ സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും തീവ്രവാദ ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നതായി മഹാരാഷ്ട്ര എടിഎസ് പറയുന്നു. ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്ക് പോകാന്‍ മാനസികമായി തയ്യാറെടുത്തിരുന്ന അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിരുന്നതായും എടിഎസ് വിശദീകരിക്കുന്നു. എന്നാല്‍ 2017ല്‍ ജമ്മുകാശ്മീരിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇവരെ ഡല്‍ഹിയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രമുഖരായ ഇസ്ലാമിക പണ്ഡിതന്മാരില്‍ നിന്നും ശക്തമായ കൗണ്‍സിലിംഗ് സയിദയ്ക്ക് ആവശ്യമാണ് എന്ന നിര്‍ദ്ദേശത്തോടെ ഇവരെ കുടുംബത്തിന് കൈമാറുകയായിരുന്നു. ജമ്മുകാശ്മീരിലുള്ള ഒരു വ്യക്തിയെ വിവാഹം കഴിക്കാനും പിന്നീട് വിദേശത്തേക്ക് കടക്കാനുമായിരുന്നു ഇവരുടെ തീരുമാനം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. മിടുക്കിയായ വിദ്യാര്‍ത്ഥി എന്ന് അറിയപ്പെടുന്ന സയിദ പിന്നീട് പഠനം തുടരുകയായിരുന്നു. പൂനെയിലെ യര്‍വാദ പ്രദേശത്ത് അമ്മയോടും മറ്റ് കുടുംബാംഗങ്ങളോടും ഒപ്പമാണ് ഇവര്‍ താമസിക്കുന്നത്.
എന്നാല്‍ പെണ്‍കുട്ടിക്കെതിരെ തെറ്റായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സയിദയുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ അവര്‍ എന്തിനാണ് ഇപ്പോള്‍ കാശ്മീരില്‍ എത്തിയതെന്ന ചോദ്യമാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ഇവര്‍ക്കെതിരെ ഒരു കേസും നിലവിലില്ല എന്ന് മാത്രമല്ല സയിദയുടെ കുടുംബം അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
“വീ ദ പീപ്പിള്‍ ഓഫ് ഇന്ത്യ”: റിപ്പബ്ലിക്ക് ദിനത്തിലെ കശ്മീർ – ഒരു അനുഭവക്കുറിപ്പ്