ആദ്യം ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ് കമ്പനി ചെയ്തത്. എന്നാല്‍ സോനം വഴങ്ങുന്നില്ലെന്ന് വ്യക്തമായതോടെ ഡിസംബറില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.
ബിജെപി രാജ്യസഭ എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും മാധ്യമ ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് ജീവനക്കാരിയെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമയായ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തനും ഏഷ്യാനെറ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അഭിനവ് ഖരെയ്‌ക്കെതിരെയാണ് സോനം മഹാജന്‍ എന്ന സ്ത്രീ പരാതി നല്‍കിയത്. ആഭ്യന്തര അന്വേഷണ കമ്മിറ്റി ഇവരുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവരെ ജോലിയില്‍ നിന്ന് പുറത്താക്കുകയാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് ചെയ്തത്. കോടതി ഉത്തരവ് ഇതേക്കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നതില്‍ നിന്ന് സോനത്തിനെ വിലക്കുന്നുണ്ട്.
എംബിഎ ബിരുദധാരിയും മധ്യവലതുപക്ഷ രാഷ്ട്രീയ നിലപാടുകളുള്ളയാളുമായ സോനം മഹാജന്‍ 2017 ഒക്ടോബര്‍ മുതല്‍ രാജീവ് ചന്ദ്രശേഖറിന്റെ ബംഗളൂരുവിലെ ഓഫീസില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. നമ്മ ബംഗളൂരു ഫൗണ്ടേഷനിലാണ് യുവതിയെ നിയമിച്ചത്. ഒരു വര്‍ഷത്തെ കരാറിലായിരുന്നു നിയമനമെങ്കിലും ഇത് പുതുക്കുമെന്ന് ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയതായിരുന്നു. അഭിനവ് ഖരേയ്ക്ക് കീഴിലാണ് സോനം പ്രവര്‍ത്തിച്ചിരുന്നത്. ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം ഖരേയുടെ മോശം പെരുമാറ്റത്തിനെതിരെ സോനം പരാതി നല്‍കി. ഖരേയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയത് രാജീവ് ചന്ദ്രശേഖറിന് നേരിട്ടാണ്. ആദ്യം ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ് കമ്പനി ചെയ്തത്. എന്നാല്‍ സോനം വഴങ്ങുന്നില്ലെന്ന് വ്യക്തമായതോടെ ഡിസംബറില്‍ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അഭിനവ് ഖരെയ്‌യ്‌ക്കൊപ്പം തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ കമ്പനിയോട് വ്യക്തമാക്കിയിരുന്നു. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള ചട്ടങ്ങളുടെ ഭാഗമായാണിത്.
സാധാരണഗതിയില്‍ ഇത്തരം പരാതികളില്‍ ആഭ്യന്തര കമ്മിറ്റികള്‍ 90 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ്. എന്നാല്‍ 2018 ജൂണില്‍ മാത്രമാണ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. ഏതായാലും സോനം മഹാജന്റെ പരാതി അംഗീകരിച്ച കമ്മിറ്റി അഭിനവ് ഖരെയ്‌ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി യാതൊരു നടപടിയും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. സെപ്റ്റംബര്‍ അവസാനം എന്താണ് നടപടിയുണ്ടാകാത്തത് എന്ന് സോനം മഹാജന്‍ അന്വേഷിച്ചു. അതേസമയം ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിനവ് ഖരെ കോടതിയെ സമീപിച്ചു.
ഒക്ടോബര്‍ ആദ്യം വിവിധ മേഖലകളിലെ പ്രമുഖര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളും പരാതികളുമായി മീ ടൂ കാംപെയിന്‍ സജീവമായിരിക്കുന്നതിനിടയില്‍ ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ നടപടികളില്‍ രാജീവ് ചന്ദ്രശേഖറിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്ത് സോനം മഹാജന്‍ രംഗത്തെത്തി. ഒക്ടോബര്‍ എട്ടിന് ബംഗളൂരു കോടതയില്‍ നിന്ന് അഭിനവ് ഖരെ എക്‌സ്പാര്‍ട്ടെ ഇന്‍ജംഗ്ഷന്‍ വാങ്ങി – നമ്മ ബംഗളൂരു ഫൗണ്ടേഷനെ അഡ് ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുന്നതില്‍ നിന്ന് തടഞ്ഞുകൊണ്ട്. സോനം മഹാജനോ ഫൗണ്ടേഷനോ ഇത് സംബന്ധിച്ച് യാതൊരു വിവരവും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പറയാന്‍ പാടില്ലെന്ന് ഉത്തരവ് വാങ്ങി. കോടതിയുടെ വെബ്‌സൈറ്റില്‍ ഇന്‍ജംഗ്ഷന്‍ ഓര്‍ഡറുണ്ട്. സോനം തങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വയര്‍ പറയുന്നു. അഭിനവ് ഖരെ നിയമ സഹായം തേടിയിരിക്കുന്നത്, രാജീവ് ചന്ദ്രശേഖര്‍ സമീപിക്കുന്ന നിയമ സ്ഥാപനത്തെയാണ് – എംഎസ് ശ്യാം സുന്ദര്‍ ആന്‍ഡ് അസോസിയേറ്റ്‌സ്.