2017 ഫെബ്രുവരിയില്‍ തമിഴ്‌നാട് നല്‍കിയ പുനപരിശോധന ഹര്‍ജിയും സുപ്രീം കോടതി തള്ളിയിരുന്നു.
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളേയും വിട്ടയയ്ക്കാന്‍ സുപ്രീം കോടതി തമിഴ് നാട് ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയതായി സൂചന. മോചനത്തിനുള്ള പ്രതികളുടെ അപേക്ഷ പരിഗണിച്ച് ആവശ്യമായത് ചെയ്യാന്‍ തമിഴ് നാട് ഗവര്‍ണറോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതേസമയം സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ സത്യവാങ്മൂലം പരിഗണിച്ചുവരുകയാണ്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നീ ഏഴ് പേര്‍ക്കാണ് 28 വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചനത്തിനുള്ള സാധ്യത വന്നിരിക്കുന്നത്. 2014ല്‍ മൂന്ന് പ്രതികളുടെ (മുരുകന്‍, ശാന്തന്‍, പേരറിവാളന്‍) വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തം തടവായി ഇളവ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ജയലളിതയുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ഇവരെ മോചിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും 2014 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി, സുപ്രീം കോടതി ഇത് റദ്ദാക്കുകയായിരുന്നു.
1991 മേയ് 21ന് ചെന്നൈക്കടുത്ത് ശ്രീപെരുംപുത്തൂരില്‍ വച്ചാണ് എല്‍ടിടിഇ മനുഷ്യബോംബ് രാജീവ് ഗാന്ധിയെ വധിക്കുന്നത്. 1998 ജനുവരി 28ന് ചെന്നൈയിലെ പ്രത്യേക ടാഡ കോടതി 26 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇതില്‍ നാല് പ്രതികളുടെ – മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരി വച്ചു. ജസ്റ്റിസ് കെടി തോമസിന്റെ ബഞ്ചാണ് വധശിക്ഷ ശരിവച്ചത്. ദീര്‍ഘകാലം തടവില്‍ കിടന്ന ഇവരുടെ വധശിക്ഷ റദ്ദാക്കണമെന്നും ശിക്ഷാ ഇളവ് നല്‍കണമെന്നും കെടി തോമസ് തന്നെ പിന്നീട് ആവശ്യപ്പെട്ടിരുന്നു. 2000 ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ ഭാര്യയുമായ സോണിയ ഗാന്ധിയുടെ അഭ്യര്‍ത്ഥന പരിഗണിച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം, ഗവര്‍ണര്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു. 2014 ഫെബ്രുവരിയില്‍ പ്രതികളെ വിട്ടയയ്ക്കാനുള്ള തീരുമാനം സുപ്രീം കോടതി റദ്ദാക്കി. 2015 ഡിസംബറിലും 2017 ഫെബ്രുവരിയിലും തമിഴ്‌നാട് നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയിരുന്നു.