പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
സമാനതകളില്ലാത്ത ദുരന്തത്തിനിടയിലും മനസിന് കുളിർമ പലരുന്ന, മത ജാതി ചിന്തകൾക്കപ്പുറത്ത് മനുഷ്യൻ എന്ന വികാരം ഉയർത്തിപ്പിടിക്കുന്ന, ഒരു വാർത്തയാണ് തൃശൂർ ജില്ലയിലെ മാളയിൽ നിന്നു വരുന്നത്. ഒരു മഹനീയമായ മത സൗഹാര്‍ദ്ദ മാതൃകയാണ് തൃശൂര്‍ ജില്ലയിലെ മാളയില്‍ ഇന്നലെ നടന്ന ബലി പെരുന്നാള്‍ നിസ്‌കാരം. പെരുന്നാള്‍ ദിനത്തില്‍ ബലിപെരുന്നാള്‍ നിസ്‌കാരത്തിനായി മുസ്ലീം കുടുംബാംഗങ്ങള്‍ക്ക് പള്ളിയുണ്ടായിരുന്നില്ല. വീടുകളും പള്ളിയുമെല്ലാം വെള്ളത്തിലകപ്പെട്ടു പോയിരുന്നു.
അപ്പോഴാണ് മാളയിലെ ഹൈന്ദവ സഹോദങ്ങള്‍ ഇവരുടെ പെരുന്നാള്‍ നിസ്കാരത്തിനായി പുറപ്പിള്ളിക്കാവ് രക്തേശ്വരി ക്ഷേത്രം ട്രസ്റ്റിന്റെ ക്ഷേത്ര പരിസരത്തു തന്നെയുള്ള ഹാള്‍ തുറന്നു കൊടുത്തത്. ഒന്നും ഭയപ്പെടേണ്ടെന്നും എല്ലാ സൗകര്യവും ഒരുക്കാമെന്നും ക്ഷേത്ര അധിതകൃതര്‍ അറിയിച്ചതായി മുസ്ലീം സഹോദരങ്ങള്‍ പറഞ്ഞു. നിസ്‌കാരം ശേഷം ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഹാളിലെത്തി നിസ്കാരത്തിനു നേതൃത്വം നല്‍കിയ ഇമാമിനെ ആശ്ലേഷിക്കുകയായിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും ഡോ എസ് പല്‍പ്പുവിന്റെയും ചിത്രങ്ങളുള്ള ഹാളിലായിരുന്നു ഈദ് നമസ്‌ക്കാരവും പ്രഭാഷണവും നടന്നത്.
പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടു ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാപുകളിലാണ്. ഓണവും പെരുന്നാളുമൊക്കെ ഇവര്‍ക്കു ഇവിടെ തന്നെയാണ്. മതവും ജാതിയും തീര്‍ത്ത വരമ്പുകള്‍ ഇവര്‍ക്കിടയില്‍ ഇന്നില്ല. ഒരേ പാത്രത്തില്‍ നിന്നും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും കിടന്നുറങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് എല്ലായിടത്തുമുള്ളത്.