നെന്മാറയില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്ററോളം വാഹനത്തിലും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായുമാണ് പ്രദേശത്ത് എത്തിയത്.
കാലവര്‍ഷക്കെടുതിയില്‍ റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട, പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലേയ്ക്ക് ഭക്ഷണമെത്തിച്ചത് പൊലീസ്, ആര്‍എഎഫ് സേനാംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും 20 കിലോമീറ്റര്‍ നടന്ന്. തല ചുമടായും മറ്റുമാണ് 70 പേരടങ്ങുന്ന സംഘം നെല്ലിയാമ്പതിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിച്ചത്. നെന്മാറയില്‍ നിന്ന് പത്ത് കിലോമീറ്ററോളം വാഹനത്തിലും തുടര്‍ന്ന് ഏകദേശം 20 കിലോമീറ്ററോളം കാല്‍നടയായുമാണ് പ്രദേശത്ത് എത്തിയത്. ഇവിടെ തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ ഏതാണ്ട് നാനൂറിനടുത്ത് പേരാണ് കുടുങ്ങിയത്. കയര്‍ കെട്ടിയും മറ്റുമാണ് ഇവര്‍ പ്രദേശത്തെത്തിയത്.
ഓഗസ്റ്റ് 16-ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്നാണ് ഇവിടെ റോഡും പാലവും തകര്‍ന്നത്. അന്ന് മുതൽ ഈ പ്രദേശത്തുള്ളവര്‍ക്ക് മറ്റ് പ്രദേശങ്ങളുമായി ബന്ധമില്ലാത്ത അവസ്ഥയായിരുന്നു. നെല്ലിയാമ്പതി ചെക്ക് പോസ്റ്റിന് ശേഷമുളള ഏഴ് കിലോമീറ്റര്‍ റോഡ് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് നെന്മാറയില്‍ നിന്ന് പോത്തുണ്ടി വഴി നെല്ലിയാമ്പതിയിലേക്കുള്ള റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ടത്.