പാകിസ്താനുമായി സംഘര്‍ഷമുണ്ടാകുമ്പോളെല്ലാം നദീജല കരാറുകള്‍ സംബന്ധിച്ച് പുനര്‍വിചിന്തനം വേണമെന്ന ആവശ്യം ഇന്ത്യയില്‍ ഉയരാറുണ്ട്.
കിഴക്ക് നിന്ന് പടിഞ്ഞാറോട്ടൊഴുകുന്ന നദികളിലെ (രവി, ബിയാസ്, സത്‌ലജ്) വെള്ളം പാകിസ്താനിലെത്താതെ തടഞ്ഞ് പഞ്ചാബിലേയ്ക്കും ജമ്മു കാശ്മീരിലേയ്ക്കും തിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ജല വിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. “മോദിജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാകിസ്താനിലേയ്ക്കുള്ള വെള്ളം പഞ്ചാബിലേയ്ക്കും ജമ്മു കാശ്മീരിലേയ്ക്കും തിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നു”- ഗഡ്കരി പറഞ്ഞു.
അതേസമയം സിന്ധു നദിയിലെ ഇന്ത്യയുടെ ഭാഗത്തെ വെള്ളം വഴി തിരിച്ചുവിടുന്ന കാര്യമാണെന്നും അത് മുമ്പും പല തവണ ഗഡ്കരി പറഞ്ഞിട്ടുള്ളതായും ജലവിഭവ മന്ത്രാലയ വൃത്തങ്ങള്‍ എന്‍ഡിടിവിയോട് പറഞ്ഞു. രവി നദിയില്‍ ഷാഹ്പൂര്‍ – കാന്‍ദിയില്‍ ഡാം നിര്‍മ്മാണം തുടങ്ങിയെന്ന് ഗഡ്കരി പറയുന്നു. യുജെഎച്ച് പദ്ധതി നമുക്ക് അവകാശപ്പെട്ട ജലം ജമ്മു കാശ്മീരിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സഹായകമാകും. ബാക്കി വെള്ളം രണ്ടാമത്തെ രവി-ബിയാസ് ലിങ്കിലേയ്ക്ക് പോകും.
സിന്ധു നദീജല കരാര്‍ പ്രകാരം കിഴക്കന്‍ നദികളിലെ വെള്ളം പൂര്‍ണമായും ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. ഇതിന് പകരമായി പടിഞ്ഞാറന്‍ നദികളായ സിന്ധു, ചെനാബ്, ഝെലം നദികളിലെ വെള്ളം തടസങ്ങളില്ലാതെ പാകിസ്താനിലേയ്ക്ക് ഒഴുകണം. പടിഞ്ഞാറന്‍ നദികളിലെ ജലവും ഇന്ത്യക്ക് ഉപയോഗിക്കാം. എന്നാല്‍ ഇതിന് നിയന്ത്രണമുണ്ട്. ജലസേചനവും വൈദ്യുതി ഉല്‍പ്പാദനവും അടക്കമുള്ള കാര്യങ്ങള്‍ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലവും ഇന്ത്യക്ക് ഉപോയിഗിക്കാമെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായിരിക്കും ഇത്. പാകിസ്താനുമായി സംഘര്‍ഷമുണ്ടാകുമ്പോളെല്ലാം നദീജല കരാറുകള്‍ സംബന്ധിച്ച് പുനര്‍വിചിന്തനം വേണമെന്ന ആവശ്യം ഇന്ത്യയില്‍ ഉയരാറുണ്ട്. ഉഭയകക്ഷി ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളിലൊന്നായി നദീജല വിനിയോഗം സംബന്ധിച്ച തര്‍ക്കം എക്കാലവും ഉയര്‍ന്നുവന്നിട്ടുണ്ട്്. 1960ലെ കരാറിനോട് എക്കാലവും നിതീ പുലര്‍ത്തിയിട്ടുണ്ടെന്ന് ഇന്ത്യ അവകാശപ്പെടുന്നു. അതേസമയം പാകിസ്താന്‍ പറയുന്നത് മറിച്ചും.