UPDATES

ട്രെന്‍ഡിങ്ങ്

“ഇത്രയൊക്കെ സ്‌നേഹമുള്ള ജനങ്ങളെ സേവിക്കാതിരിക്കുന്നതെങ്ങനെ?” റോബര്‍ട്ട് വാദ്രയും രാഷ്ട്രീയത്തിലേയ്ക്ക്?

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയ രംഗപ്രവേശത്തിന് പിന്നാലെയാണ് റോബര്‍ട്ട് വാദ്രയും രാഷ്ട്രീയ പ്രവേശന സൂചന നല്‍കുന്നത്.

സജീവരാഷ്ട്രീയത്തിലേയ്ക്കിറങ്ങുകയാണ് എന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും. ജനങ്ങളെ കൂടുതല്‍ സേവിക്കാന്‍ കഴിയും വിധമുള്ള വലിയ ഉത്തരവാദിത്തങ്ങളിലേയ്ക്ക് ഇറങ്ങാന്‍ താന്‍ സന്നദ്ധനാണ് എന്നാണ് ഫേസ്്ബുക്ക് പോസ്റ്റില്‍ റോബര്‍ട്ട് വാദ്ര പറയുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായുള്ള പ്രിയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയ രംഗപ്രവേശത്തിന് പിന്നാലെയാണ് റോബര്‍ട്ട് വാദ്രയും രാഷ്ട്രീയ പ്രവേശന സൂചന നല്‍കുന്നത്. പണ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന വാദ്രയെ പല തവണ ചോദ്യം ചെയ്തിരുന്നു.

എനിക്ക് ജനങ്ങളെ സേവിക്കാന്‍ രാഷ്ട്രീയത്തിലിറങ്ങണമെന്നില്ല. പക്ഷെ ഞാന്‍ രാഷ്ട്രീയത്തിലേയ്ക്ക് വകുകയാണെങ്കില്‍ എനിക്ക് വലിയ മാറ്റമുണ്ടാക്കാനാകും. പിന്നെ എന്തുകൊണ്ട് ആയിക്കൂടാ. എന്നാല്‍ അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് യുപി പോലുള്ള ഇടങ്ങളില്‍ പോകുമ്പോള്‍, ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും കൂടുതലായി ചെയ്യണമെന്നും എന്നെക്കൊണ്ടാവുന്ന വിധം ചെറിയ മാറ്റങ്ങള്‍ അവരുടെ ജീവിതത്തിലുണ്ടാക്കാന്‍ കഴിയണമെന്നും തോന്നാറുണ്ട്. നിര്‍വ്യാജമായ സ്‌നേഹവും ബഹുമാനവുമാണ് ഇവിടങ്ങളില്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇത്തരം അനുഭവപാഠങ്ങളൊന്നും തന്നെ പാഴായി പോകരുത് എന്നുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ അത് പ്രചോദനമാകണം. ഈ ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം മാറിയാല്‍ ജനങ്ങളെ സേവിക്കാന്‍ കഴിയുന്ന കൂടുതല്‍ വലിയ ഉത്തരവാദിത്തങ്ങളിലേയ്ക്ക് ഞാന്‍ നീങ്ങണമെന്നാണ് എനിക്ക് തോന്നുന്നത് – റോബര്‍ട്ട് വാദ്ര പറഞ്ഞു.

തനിക്കെതിരായ അന്വേഷണങ്ങള്‍ രാഷ്ട്രീയവേട്ടയാണ് എന്ന് വാദ്ര ആവര്‍ത്തിക്കുന്നു. 2005-2010 കാലത്തെ 12 മില്യണ്‍ പൗണ്ടിന്റെ ലണ്ടന്‍ വസ്തു ഇടപാടിലെ (വില്ല, അപ്പാര്‍ട്ടമെന്റ) ക്രമക്കേടില്‍ റോബര്‍ട്ട് വാദ്രക്ക് പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം. ഒരു പതിറ്റാണ്ടിലധികമായി വിവിധ സര്‍ക്കാരുകള്‍ എന്റെ പിന്നാലെ അന്വേഷണവുമായി വന്നു. രാജ്യത്തെ വിവിധ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനായി എന്റെ പേര് ഉപയോഗിച്ചു. ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന സത്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു – വാദ്ര അവകാശപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍