UPDATES

ട്രെന്‍ഡിങ്ങ്

കാശ്മീരില്‍ ഏറ്റുമുട്ടല്‍ രൂക്ഷം: 24 മണിക്കൂറില്‍ സൈന്യം വധിച്ചത് 10 ഭീകരരെ

പ്രക്ഷോഭകര്‍ക്കെതിരെ നടന്ന ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ രണ്ട് ദിവസത്തെ ഹര്‍ത്താലിന് ഹുറിയത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്.

കശ്മീര്‍ താഴ്വരയില്‍, 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ചത് 10 ഭീകരരെ. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ഭട്ട് അടക്കമുള്ളവരെയാണ് വധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമി സബ്സര്‍ അഹമ്മദിനെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ ഏറ്റുമുട്ടലിനിടെയാണ് വധിച്ചത്. ഭട്ടിനൊപ്പം മറ്റൊരു തീവ്രവാദിയും കൊല്ലപ്പെട്ടിരുന്നു.

റാംപുര്‍ ജില്ലയില്‍ ഇന്നലെ അതിരാവിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയാണ് എട്ട് ഭീകരരെ സൈന്യം വധിച്ചത്. ട്രാലിലെ സോയ്‌മോ ഗ്രാമത്തില്‍ ഹിസ്ബുല്‍ കമാന്‍ഡറുടെയും കൂട്ടാളിയുടെയും ഒളിത്താവളം സൈന്യം വളഞ്ഞതോടെ രൂക്ഷമായ വെടിവയ്പ് നടന്നിരുന്നു. ഒരു ഗ്രാമീണനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുള്‍ കമാന്‍ഡര്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ അമ്പതിലേറെ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ അക്രമാസക്തമായി.

ശ്രീനഗറിലും ട്രാലിലും അടക്കം കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായി. വെടിവയ്പിലും പെല്ലറ്റ് പ്രയോഗത്തിലും മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സേനാ നടപടികളില്‍ ട്രാലില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ആറ് പേര്‍ക്ക് വെടിയേറ്റും 13 പേര്‍ക്ക് പെല്ലറ്റുകള്‍ തറച്ചുമാണ് പരിക്കേറ്റത്. ഷോപിയാന്‍ ജില്ലയിലും അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ പരിക്കേറ്റ അഞ്ച് സൈനികരേയും ആശുപത്രിയിലാക്കി. സംസ്ഥാനത്ത് മൊബൈല്‍ – ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

പ്രക്ഷോഭകര്‍ക്കെതിരെ നടന്ന ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് കാശ്മീരില്‍ രണ്ട് ദിവസത്തെ ഹര്‍ത്താലിന് ഹുറിയത് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭട്ടിന് ആദരവ് അര്‍പ്പിക്കാനായി 30ന് ട്രാലിലേക്ക് മാര്‍ച്ച് നടത്താന്‍ വിഘടനവാദി സംഘടനകള്‍ ആവശ്യപ്പെട്ടു. ശ്രീനഗറിലെ പ്രശ്‌നബാധിത മേഖലകളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍