UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തച്ചങ്കരിയും സെന്‍കുമാറും തമ്മില്‍ പൊരിഞ്ഞ അടി; സെന്‍കുമാറിനെതിരെ ചീഫ് സെക്രട്ടറിക്ക് തച്ചങ്കരിയുടെ പരാതി

തച്ചങ്കരിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയ സെന്‍കുമാര്‍, താനറിയാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ തട്ടിക്കയറിയെന്നാണ് പരാതി.

പൊലീസ് ആസ്ഥാനത്ത് ഡിജിപി ടിപി സെന്‍കുമാറും എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുമായുള്ള വാക് പോര്് കൈയേറ്റത്തിന്റെ വക്കോളമെത്തിയതായി സൂചന. സെന്‍കുമാര്‍ തന്നോട് മോശമായി പെരുമാറിയെന്നാരോപിച്ച് തച്ചങ്കരി, ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. തച്ചങ്കരിയുടെ പരാതിയില്‍ തുടര്‍നടപടി ഉണ്ടായില്ലെങ്കിലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് വിവരം. മേയ് ഒമ്പതിന് പൊലീസ് ആസ്ഥാനത്തെ ഡിജിപിയുടെ മുറിയിലാണ് സംഭവം. തച്ചങ്കരിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയ സെന്‍കുമാര്‍, താനറിയാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതിനെതിരെ തട്ടിക്കയറിയെന്നാണ് പരാതി. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സെന്‍കുമാര്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ താനും സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരിലൊരാളാണെന്ന് തച്ചങ്കരി മറുപടി നല്‍കി. ചട്ടലംഘനം അനുവദിക്കില്ലെന്ന് സെന്‍കുമാറും ചട്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തതെന്ന് തച്ചങ്കരിയും വാദിച്ചു. പഴയ കേസുകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും തര്‍ക്കത്തിനിടെ കടന്നുവന്നു. മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസഥന്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി. തുടര്‍ന്നാണ് സെന്‍കുമാര്‍ മോശമായി പെരുമാറിയെന്ന് കാട്ടി തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. മേയ് അഞ്ചിന് സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റതിന് പിന്നാലെ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ യോഗം അഡ്മിനിസ്ട്രേഷന്‍ എഡിജിപിയായ തച്ചങ്കരി വിളിച്ചിരുന്നു. സെന്‍കുമാറിനെ അറിയിക്കാതെയായിരുന്നു ഇത്. തന്റെ അറിവോടെ മാത്രമേ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാവൂവെന്നും ഉദ്യോഗസ്ഥര്‍ക്ക് തച്ചങ്കരി നിര്‍ദേശം നല്‍കി. ഇത് സെന്‍കുമാറിനെ പ്രകോപിപ്പിച്ചു.

പൊലീസ് ആസ്ഥാനത്തെ ജീവനക്കാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ തച്ചങ്കരി ഇതില്‍ സെന്‍കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സിപിഎം നേതൃത്വവുമായി അടുപ്പമുള്ള തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത് സെന്‍കുമാറിനെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് സെന്‍കുമാറിന്റെ നീക്കങ്ങള്‍. പൊലീസ് മേധാവിക്ക് വേണ്ടി എന്ന് രേഖപ്പെടുത്തി എഡിജിപി മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കാന്‍ പാടില്ലെന്ന് സെന്‍കുമാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കി. ജൂണ്‍ 30ന് താന്‍ വിരമിക്കുന്നത് വരെ പൊലീസ് ആസ്ഥാനത്ത് മറ്റൊരു അധികാരകേന്ദ്രം അനുവദിക്കില്ലെന്ന് വ്യക്തമാക്കികൊണ്ടുള്ള നടപടികളുമായാണ് സെന്‍കുമാര്‍ മുന്നോട്ടുപോകുന്നത്.

തച്ചങ്കരിയുമായി വാക്കുതര്‍ക്കമുണ്ടായെന്ന വാര്‍ത്ത സെന്‍കുമാര്‍ നിഷേധിച്ചിട്ടില്ല. തച്ചങ്കരിയെ വിളിച്ചുവരുത്തി സംസാരിച്ചിരുന്നുവെന്നും സെന്‍കുമാര്‍ മാതൃഭൂമിയോട് പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ കാര്യങ്ങള്‍ പോലീസ് മേധാവി അറിഞ്ഞുവേണം നടക്കാന്‍. അത് മറികടക്കുന്നത് ചട്ടങ്ങളുടെ ലംഘനമാണ്. അത്തരംകാര്യങ്ങള്‍ നടന്നാല്‍ അന്വേഷിക്കാതിരിക്കാനാവില്ല. പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അതേസമയം സംഭവം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ടോമിന്‍ തച്ചങ്കരി തയ്യാറായില്ല. ഇതുസംബന്ധിച്ച് പരാതി നല്‍കിയോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍