അഞ്ച് പേരെ സൈനികര്‍ വെടിവച്ച് കൊന്നു. ഇവരെ പിന്നീട് ഉള്‍ഫ തീവ്രവാദികളായി ചിത്രീകരിച്ചു. ബാക്കി നാല് പേരെ വിട്ടയച്ചു.
24 വര്‍ഷം മുമ്പുള്ള വ്യാജ ഏറ്റുമുട്ടല്‍ കൊല കേസില്‍ ഒരു മേജര്‍ ജനറലടക്കം ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. അസമിലെ സൈനിക കോടതിയാണ് ശിക്ഷ വിധിച്ചത്. മേജര്‍ ജനറല്‍ എകെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍എസ് സിബിരന്‍, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജഗ്ദിയോ സിംഗ്, നായിക് അല്‍ബീന്ദര്‍ സിംഗ്, നായിക് ശിവേന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് പട്ടാള കോടതി ശിക്ഷ വിധിച്ചത്.
1994 ഫെബ്രുവരി 18ന് ഒരു തേയില തോട്ടം ഉദ്യോഗസ്ഥനെ വധിച്ചവരെന്ന് സംശയിച്ച് ഒമ്പത് പേരെ തിന്‍സുകിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈനികര്‍ പിടികൂടി. ഇവര്‍ എ എ എസ് യു (ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍) പ്രവര്‍ത്തകരായിരുന്നു. ഇതില്‍ അഞ്ച് പേരെ സൈനികര്‍ വെടിവച്ച് കൊന്നു. ഇവരെ പിന്നീട് ഉള്‍ഫ തീവ്രവാദികളായി ചിത്രീകരിച്ചു. ബാക്കി നാല് പേരെ വിട്ടയച്ചു. അസമിലെ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഭുയാന്‍ ഈ സൈനികര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
1994 ഫെബ്രുവരി 22നാണ് ജഗദീഷ് ഭുയാന്‍ സൈന്യത്തിനെതിരെ ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്ത യുവാക്കളുടെ വിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. ഒമ്പത് പേരെയും ഉടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അഞ്ച് മൃതദേഹങ്ങള്‍ ആര്‍മി ധൊല്ല പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി. കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ഈ വര്‍ഷം ജൂലായ് 16 മുതല്‍ 27 വരെയാണ് നടന്നത്.