UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കേരളത്തിലെ ആദ്യത്തെ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളിൽ നിന്ന് ശേഖരിച്ച് വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിൻ ബാങ്ക് സ്ഥാപിക്കുന്നത്.

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സ്കിൻ ബാങ്കിനെ കുറിച്ചുള്ള പ്രഖ്യാപനം ഇന്നലെ ആരോഗ്യ മന്ത്രി കെ കെ ശൈലജ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ നടത്തി. സ്കിൻ ബാങ്ക് സ്ഥാപിക്കുന്നതിനും പൊള്ളൽ ചികിത്സാ വിഭാഗം ശക്തിപെടുത്തുന്നതിനുമായി 6 കോടിയിലധികം രൂപ മാറ്റി വയ്ക്കാൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കുന്നു.

2016 ൽ ഉണ്ടായ പുറ്റിങ്ങൽ അപകടത്തിൽ 111 ആളുകൾ മരിക്കുകയും മുന്നൂറിലധികം ആളുകൾക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പരിമിതമായ സൗകര്യങ്ങളിലും കൂടുതൽ ആളുകൾക്ക് മികച്ച ചികിത്സ നൽകാൻ അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീ പൊള്ളൽ ചികിത്സ വിഭാഗത്തിന് കഴിഞ്ഞിരുന്നു.

തീ പൊള്ളൽ മൂലമുണ്ടാവുന്ന അപകടങ്ങളിൽ 60% വരെ പൊള്ളൽ ഏറ്റവർക്ക് മികച്ച ചികിത്സ നൽകിയാൽ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു. അണുബാധയ്ക്കുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് പൊള്ളൽ ചികിത്സ ഡിപ്പാർട്ട്മെന്റുകൾ പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ശീതീകരിച്ചു സൂക്ഷിക്കുന്ന ത്വക്ക് ആവശ്യാനുസാരം ചേരുന്ന ശരീരങ്ങളിൽ വച്ച് പിടിപ്പിക്കുവാൻ സാധിക്കും. പൊള്ളൽ അപകടങ്ങൾ പോലെ തന്നെ റോഡപകടങ്ങളിൽ പരിക്കേറ്റ് ത്വക്ക് നഷ്ടമായവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണ്. സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയുടെ ഭാഗമായാവും
സ്കിൻ ബാങ്ക് പ്രവർത്തിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.

ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക്ക്‌ പോസ്റ്റിൽ നിന്നും,“കേരളത്തിൽ ആദ്യമായി ഒരു സ്‌കിൻ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിക്കുകയാണ്. ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന ആശുപത്രികളിലാണ് സ്‌കിൻ ലാബുള്ളത്. സ്‌കിൻ ലാബ് സ്ഥാപിക്കുന്നതിനും ബേണ്സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി നൽകി. ഇതിന്റെ ആദ്യഘട്ടമായി 2.079 കോടി രൂപ അനുവദിച്ചു.

പൊള്ളലേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ബേണ്സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നത്. പുറ്റിങ്ങൽ അപകട സമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായ പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാൻ മെഡിക്കൽ കോളേജിലെ ബേണ്സ് യൂണിറ്റിന് കഴിഞ്ഞിരുന്നു.ഇതിന്റെ പ്രാധാന്യം ഉൾ ക്കൊണ്ടുകൊണ്ടാണ് ബേണ്സ് യൂണിറ്റ് ശക്തിപ്പെടുത്താനും സ്‌കിൻ ബാങ്ക് സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചത്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളിൽ നിന്ന് ശേഖരിച്ച് വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികൾക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിൻ ബാങ്ക് സ്ഥാപിക്കുന്നത്. പൊള്ളൽ ഏറ്റവുമധികം ബാധിക്കുന്നത് ത്വക്കിനെയാണ്. തൊലിപ്പുറം പൊള്ളി മാറുന്നത് കൊണ്ടാണ് പല മരണങ്ങളും ഉണ്ടാകുന്നത്. അതിനാൽ ആ സ്ഥാനത്ത് ത്വക്ക് വച്ചുപിടിപ്പിക്കാൻ കഴിഞ്ഞാൽ നിരവധിയാളുകളുടെ ജീവൻ രക്ഷിക്കാനാകും. കൂടാതെ റോഡപകടങ്ങളിലും മറ്റുമായി ശരീരത്തിലെ തൊലി നഷ്ടപ്പെടുന്നവർക്കും ഈ സംരംഭം വളരെ ഉപകാരപ്പെടും. ഈ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സ്‌കിൻ ബാങ്ക് സ്ഥാപിക്കുന്നത്. അവയവദാന പ്രക്രിയയിലൂടെയാണ് ത്വക്കുകൾ ശേഖരിക്കുന്നത്. മസ്തിഷ്‌ക മരണമടഞ്ഞയാളുടെ കരൾ , വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങൾ നിശ്ചിത മണിക്കൂറിനകം ചേർത്തു പിടിപ്പിച്ചാൽ മാത്രമേ ഫലം കാണുകയുള്ളു. എന്നാൽ ത്വക്കാകട്ടെ ബ്ലഡ് ബാങ്ക് പോലെ സംഭരിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്നു. ഇതോടൊപ്പം നൂതന ഓപ്പറേഷൻ തീയറ്ററും സജ്ജമാക്കുന്നതാണ്. സ്‌കിൻ ബാങ്ക് സാധ്യമാകുന്നതോടെ അവയവദാനത്തോടൊപ്പം സ്‌കിൻ ട്രാൻസ്പ്ലാന്റിനും വഴിതെളിക്കുന്നു”

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍