മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വോട്ടുള്ള, ഗോരഖ്പൂരിലെ 68ാം വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിച്ച മുസ്ലീം വനിത ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതായുള്ള മാധ്യമവാര്‍ത്തകള്‍ വസ്തുതകള്‍ മറച്ചുവച്ച് കൊണ്ടുള്ളതാണ് എന്നാണ് അന്തിമഫലം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപിയെ ഇന്ത്യയില്‍ അധികാര ശക്തിയാക്കിയ, രാമക്ഷേത്ര വിവാദത്തിന് സംഘപരിവാര്‍ തിരികൊളുത്തിയ, ബാബറി മസ്ജിദ് തകര്‍ത്ത് രാജ്യത്തെ വര്‍ഗീയ ധ്രുവീകരണം ശക്തമാക്കിയ അയോദ്ധ്യയില്‍ 18 സീറ്റുകളില്‍ ബിജെപി തോറ്റിരിക്കുന്നു. എസ് പിയാണ് ഇവിടെ ജയിച്ചത്. മാത്രമല്ല മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വോട്ടുള്ള, ഗോരഖ്പൂരിലെ 68ാം വാര്‍ഡില്‍ സ്വതന്ത്രയായി മത്സരിച്ച മുസ്ലീം വനിത ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
നദീറ ഖാത്തൂണ്‍ (68) എന്നയാളാണ് യോഗിയുടെ വാര്‍ഡില്‍ ജയിച്ചത്. ബിജെപിയുടെ മായ ത്രിപാഠിയെ 483 വോട്ടിനാണ് നദീറ തോല്‍പ്പിച്ചത്. യോഗിയുടെ അയല്‍ക്കാരി കൂടിയാണ് നദീറ. യോഗി ആദിത്യ നാഥ് മുഖ്യ പുരോഹിതനായ ഗോരഖ് നാഥ് ക്ഷേത്രം ഇവിടെയാണുള്ളത്. 2006ലേയും 2012ലേയും തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിച്ച വാര്‍ഡ് ആണിത്. ഇത്തവണ വനിത സംവരണ സീറ്റായിരുന്നു. ഇവിടെ മറ്റ് രണ്ട് വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ തോറ്റു. ഒരു വാര്‍ഡില്‍ ബിജെപിയുടെ ഒരേയൊരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ എസ് പി തോല്‍പ്പിച്ചു. മറ്റൊരു വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി.
കോര്‍പ്പറേഷനുകളില്‍ മാത്രമാണ് ബിജെപിക്ക് ശക്തമായ മേധാവിത്തമുണ്ടായത്. 16ല്‍ 14 കോര്‍പ്പറേഷനുകളില്‍ ബിജെപി ജയിച്ചു. എന്നാല്‍ നഗര്‍ പരിഷദുകളിലും നഗര്‍ പഞ്ചായത്തുകളിലും സ്വതന്ത്രര്‍ ബിജെപിയെക്കാള്‍ വളരെ മുന്നിലാണ്. സ്വതന്ത്രരാണ് സത്യത്തില്‍ തദ്ദേശീയ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്.