സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന റാങ്കുകാരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നെന്നും പിന്നാലെ വന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കി അഡ്മിഷന്‍ നല്‍കുന്നുവെന്നുമായിരുന്നു ആരോപണം.
സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട് അഡ്മിഷന്‍ ഇന്ന് പൂര്‍ത്തിയാകും. 8000 മുതല്‍ മുകളിലേക്കുള്ള റാങ്കുള്ളവരെയാണ് ഇന്ന് പരിഗണിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ നടപടികള്‍ അവസാനിച്ചു. സ്‌പോട് അഡ്മിഷനിലൂടെ പ്രവേശനം നേടിയവര്‍ ഏഴ് ദിവസത്തിനകം ടിസി ഹാജരാക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ രക്ഷിതാക്കളുടെയും കെഎസ്‌യുവിന്റെയും പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ ഒരു മണിക്കൂറോളം തടസപ്പെട്ടിരുന്നു. രാവിലെ തന്നെ സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന റാങ്കുകാരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നെന്നും പിന്നാലെ വന്നവരില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കി അഡ്മിഷന്‍ നല്‍കുന്നുവെന്നുമായിരുന്നു ആരോപണം.
ഒഴിവുള്ള സീറ്റുകളുടെ എണ്ണം പുറത്തുവിടാത്തതും പ്രതിഷേധത്തിനിടയാക്കി. 23 കോളേജുകളിലായി 690 എംബിബിഎസ് സീറ്റുകളും ബിഡിഎസില്‍ 450 സീറ്റുകളുമാണുണ്ടായിരുന്നത്. നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഉച്ചയോടെയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കര്‍ണാടകയിലെ മെഡിക്കല്‍ കോളേജുകളുടെ ഏജന്റുമാര്‍ അടക്കമുള്ളവര്‍ വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും ചാക്കിലാക്കാന്‍ അഡ്മിഷന്‍ സെന്ററിലെത്തിയിരുന്നു. അവിടെ ഒഴിവുള്ള സീറ്റില്‍ കേരളത്തിലേതിന്റെ പകുതി ഫീസിന് പഠിപ്പിക്കാമെന്നാ വാഗ്ദാനമാണ് അവര്‍ മുന്നോട്ട് വച്ചത്.