UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂകമ്പം: മരണം 348

ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂര്‍വേഷ്യയെയും പശ്ചിമേഷ്യയെയും ബാധിച്ചു. കുവൈറ്റ്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 348 ആയി. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖില്‍ കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റര്‍ മാറിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇറാഖിലുണ്ടായ ശക്തമായ ഭൂചലനം മധ്യപൂര്‍വേഷ്യയെയും പശ്ചിമേഷ്യയെയും ബാധിച്ചു. കുവൈറ്റ്, യുഎഇ, ഇറാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഇറാഖ് അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയുള്ള സര്‍പോളെ സഹാബ് നഗരത്തിലാണ് ഏറ്റവും കൂടുതല്‍ മരണം ഉണ്ടായിട്ടുള്ളതെന്നാണ് ഇറാന്‍ എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചത്. കുറഞ്ഞത് എട്ട് ഗ്രാമങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഇറാനിലെ റെഡ് ക്രസെന്റ് സംഘടന അറിയിച്ചു. ചില ഗ്രാമങ്ങളില്‍ വൈദ്യുതി വിതരണവും ടെലികമ്യൂണിക്കേഷന്‍ സംവിധാനവും തകര്‍ന്നിട്ടുണ്ട്. പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തക സംഘത്തിന് ദുരന്തബാധിത പ്രദേശങ്ങളിലെത്താന്‍ താമസം നേരിട്ടിരുന്നു. റെഡ് ക്രസന്റിന്റെ 30 സംഘങ്ങളാണ് ഭൂകമ്പ ബാധിത പ്രദേശത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇറാഖിലെ സുലൈമാനിയ പ്രവിശ്യയില്‍ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ നഗരത്തിലേക്ക് ഇറങ്ങിയോടുന്നത് കണ്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം രാത്രി ഒന്‍പതരയോടെയാണ് കുവൈറ്റില്‍ ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളില്‍ കെട്ടിടങ്ങളിലെ ജനല്‍ ചില്ലകള്‍ തകര്‍ന്ന് വീണു. താമസക്കാര്‍ കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. മംഗഫ്, അഹമ്മദി, ഫിന്‍താസ് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ഷാര്‍ജയിലും ദുബായിലും ഇതിന്റെ പ്രകമ്പനമുണ്ടായി. 2003ല്‍ ഇറാനിലെ ബാമിലുണ്ടായ ഭൂകമ്പത്തില്‍ 31,000 പേരാണ് കൊല്ലപ്പെട്ടത്. പിന്നീട് 2005ല്‍ 600 പേരും 2012ല്‍ 300 പേരും ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍