ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പിന്നീട് പരിഗണിക്കും എന്ന് ബെഞ്ച് അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും എതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ടുള്ള കോണ്ഗ്രസ് ഹർജി ഇന്ന് പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. പുതിയ തീയതി അറിയിച്ചില്ല. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത് മാറ്റി വച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ഹർജി പിന്നീട് പരിഗണിക്കും എന്ന് ബെഞ്ച് അറിയിച്ചു. ചീഫ് ജസ്റ്റിസിന്റെ ബഞ്ച് റാഫേല്‍ കേസ് പരിഗണിക്കുന്നതിനാല്‍ ദീപക് ഗുപ്തയുടെ ബഞ്ച് പരിഗണിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
പ്രധാനമന്ത്രി സൈന്യത്തിന്റെ പേരിൽ വോട്ട് ചോദിച്ചുവെന്നു കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ചട്ട ലംഘനം ആവർത്തിച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുത്തില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകന് ഹാജരാകാൻ സുപ്രീം കോടതി നിർദ്ദേശം നല്‍കി. ഇരുവർക്കും എതിരായ പരാതികൾ പരിശോധിക്കാൻ യോഗം ചേരുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം റാഫേല്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. റാഫേല്‍ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലെറ്റര്‍ ഓഫ് അഡ്‌ജേണ്‍മെന്റ് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും വാദം നീട്ടിവയ്ക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം പറഞ്ഞിട്ടില്ല.