UPDATES

സുപ്രീം കോടതിയുടെ അടിയന്തര സിറ്റിംഗ്: ചീഫ് ജസ്റ്റിസിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് സൂചന

ചീഫ് ജസ്റ്റിസ് തന്നെയാണ് ഈ ബഞ്ചിന്റെ അധ്യക്ഷന്‍ എന്ന വൈരുദ്ധ്യമുണ്ട്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്്‌ക്കെതിരെ സുപ്രീം കോടതി മുന്‍ ജീവനക്കാരി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് അടിയന്തരമായ ചേരുന്നു. ചീഫ് ജസ്റ്റിസ് തന്നെയാണ് ഈ ബഞ്ചിന്റെ അധ്യക്ഷന്‍ എന്ന വൈരുദ്ധ്യമുണ്ട്. പൊതുതാല്‍പര്യമുള്ള പ്രധാന വിഷം പരിഗണിക്കാനാണ് മൂന്നംഗ ബഞ്ചിന്റെ സിറ്റിംഗ് എന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്.

അറ്റോണി ജനറൽ കെകെ വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത എന്നിവർ കോടതിയിലുണ്ട്. ഇത് അസാധാരണ സിറ്റിംഗ് ആണ് എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. ജുഡീഷ്യറിയെ ബലിയാട് ആക്കാൻ അനുവദിക്കരുത്. ബ്ലാക് മെയിൽ ചെയ്യാനുള്ള ശ്രമമെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞു. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി രംഗത്തെത്തിയിരുന്നു. 35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

എന്റെ അരക്കെട്ടില്‍ കയറിപ്പിടിച്ചു, കെട്ടിപ്പിടിച്ചു, ശരീരഭാഗങ്ങളില്‍ മുഴുവന്‍ തൊട്ടു. ഞാന്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പോകാനനുവദിക്കാതെ ബലമായി എന്നെ പിടിച്ചുനിര്‍ത്തി – കവറിംഗ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നു. “എന്നെ ചേര്‍ത്തുപിടിക്കൂ” എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

ആരോപണത്തിന് പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു. അതേസമയം ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തന്നെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു.

അനുമതിയില്ലാതെ ഒരു ദിവസം കാഷ്വല്‍ ലീവ് എടുത്തു എന്നതടക്കം മൂന്ന് കാരണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം പറയുന്നത്. തന്റെ കുടുംബത്തെ പീഡിപ്പിച്ചു. ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനേയും ഭര്‍തൃ സഹോദരനേയും സസ്‌പെന്‍ഡ് ചെയ്തു. ഈ നടപടികള്‍ക്കും ഇതുമായി ബന്ധമുണ്ട് എന്ന് യുവതി ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍