ജസ്റ്റിസ് ഗൊഗോയിയും ജസ്റ്റിസ് നവീന്‍ സിന്‍ഹയുമടങ്ങിയ ബഞ്ച് സെപ്റ്റംബര്‍ 24ന് ശ്വേത ഭട്ടിന്റെ ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. ശ്വേത ഭട്ടിന്റെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളുടെ ഗൗരവം ഗൊഗോയിയുടെ ബഞ്ച് അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ ശ്വേത ഭട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1996ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ഭട്ടിനെ സെപ്റ്റംബര്‍ അഞ്ചിന് പൊലീസ് അറസ്റ്റ് ചെയ്തത്. അഭിഭാഷകനെ വ്യാജ കേസില്‍ കുടുക്കി എന്ന് ആരോപിച്ചുള്ളതാണ് കേസ്. കസ്റ്റഡിയില്‍ എടുത്ത ശേഷം 16 ദിവസം ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളെയോ അഭിഭാഷകനേയോ കാണാന്‍ സഞ്ജീവ് ഭട്ടിനെ അനുവദിച്ചിരുന്നില്ല. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഈ ഘട്ടത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കേസ് നേരത്തെ അന്വേഷിച്ചുകഴിഞ്ഞതാണെന്നും നടപടികള്‍ സുപ്രീം കോടതി തന്നെ സ്‌റ്റേ ചെയ്തതാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. സുപ്രീം കോടതിയെ സമീപിക്കാന്‍ സഞ്ജീവ് ഭട്ടിനെ അനുവദിച്ചില്ല എന്ന് ഭാര്യയുടെ ഹര്‍ജിയില്‍ പറയുന്നു. ഇതുകൊണ്ടാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ശ്വേത ഭട്ട് പറയുന്നു. എന്നാല്‍ സഞ്ജീവ് ഭട്ട് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന് അഭിഭാഷകനെയും കുടുംബാംഗങ്ങളേയും കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുമെന്നും ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോണി ജനറലുമായ മുകുള്‍ റോത്താഗി പറഞ്ഞു. അതേസമയം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ സഞ്ജീവ് ഭട്ടിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ഗൊഗോയിയും ജസ്റ്റിസ് നവീന്‍ സിന്‍ഹയുമടങ്ങിയ ബഞ്ച് സെപ്റ്റംബര്‍ 24ന് ശ്വേത ഭട്ടിന്റെ ഹര്‍ജിയില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. ശ്വേത ഭട്ടിന്റെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളുടെ ഗൗരവം ഗൊഗോയിയുടെ ബഞ്ച് അന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പൗരന്മാരെ സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിന്ന് തടയുന്നത് ഗൗരവതരമാണ് എന്നും ജസ്റ്റിസ് ഗൊഗോയിയുടെ ബഞ്ച് പറഞ്ഞിരുന്നു.
16 ദിവസങ്ങൾക്കൊടുവിൽ കോടതി ഇടപെട്ടു; സഞ്ജീവ് ഭട്ടിനെ കാണാൻ വക്കീലിനെ അനുവദിച്ചു
സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് പൊലീസ് എന്ത് ചെയ്തു? ഈ ചോദ്യത്തിന്റെ ഉത്തരത്തിന് നമ്മുടെ ജീവന്റെ വിലയുണ്ട്