ഈ വർഷം പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ചതിനെക്കാളും ഒരു രൂപ പോലും വിദ്യാർത്ഥികളിൽ കോളേജ് ഈടാക്കരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
വിദ്യാർത്ഥി പ്രവേശനത്തിൽ വീഴ്ച വരുത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ മെഡിക്കൽ കോളേജിന് സുപ്രീം കോടതി ഒരു കോടി 20 ലക്ഷം രൂപ പിഴ വിധിച്ചു. ഇതില്‍ ഒരു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബർ 20നുള്ളിൽ ഈ തുക കൈമാറണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. 10 ലക്ഷം രൂപ വീതം സുപ്രീം കോടതി ബാർ അസോസിയേഷനും, അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും നൽകാനും നിർദേശം നല്‍കി.
സുപ്രീം കോടതി പുറത്താക്കിയ വിദ്യാർത്ഥികൾക്ക് മുഴുവൻ കൈപ്പറ്റിയതിന്റെ ഇരട്ടി തുക തിരികെ നൽകണം. സെപ്റ്റംബർ മൂന്നിനകം, വിദ്യാർത്ഥികൾക്ക് തുക നൽകിയതിന്റെ രേഖകൾ പ്രവേശന മേൽനോട്ട സമിതിക്ക് കൈമാറിയാൽ ഈ വർഷം കോളേജിൽ പ്രവേശനം നടത്താം. ഈ വർഷം പ്രവേശന മേൽനോട്ട സമിതി നിശ്ചയിച്ചതിനെക്കാളും ഒരു രൂപ പോലും കൂടുതലായി വിദ്യാർത്ഥികളിൽ നിന്ന് കോളേജ് ഈടാക്കരുത് എന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.