പൊലീസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്.
ഡിസംബര്‍ ഏഴിന് തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഗജ് വേല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. കോംപള്ളിയിലെ വീട്ടില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാവും പീപ്പിള്‍സ് ഫ്രണ്ട് (ജനകീയ മുന്നണി) സ്ഥാനാര്‍ത്ഥിയുമായ വന്തേരു പ്രതാപ റെഡ്ഡി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യ ശ്രമം പൊലീസ് പരാജയപ്പെടുത്തി. പൊലീസ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നത്. പൊലീസ് സര്‍ച്ച് നടത്താന്‍ എത്തിയപ്പോളാണ് പെട്രോളൊഴിച്ച് തീ കൊളുത്താനൊരുങ്ങുന്ന നിലയില്‍ പ്രതാപ റെഡ്ഡിയെ കണ്ടത് എന്ന് യുഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള പണമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ശയത്തിലാണ് പൊലീസ് റെയ്ഡിനെത്തിയത്. നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റെയ്ഡില്‍ പ്രതിഷേധിച്ച് വി പ്രതാപ റെഡ്ഡിയുടെ വസതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു. റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കാവല്‍ മുഖ്യമന്ത്രിയായ ചന്ദ്രശേഖര്‍ റാവു എരവള്ളിയിലെ ഫാം ഹൗസില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനുള്ള പണം സൂക്ഷിച്ച് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണ് എന്ന് പ്രതാപ റെഡ്ഡി ആരോപിച്ചു. ചന്ദ്രശേഖര്‍ റാവുവിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതാപ റെഡ്ഡി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസും ടിഡിപിയും സിപിഐയും ചേര്‍ന്ന മഹാസഖ്യമാണ് പീപ്പിള്‍സ് ഫ്രണ്ട്. പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടിആര്‍എസിന് (തെലങ്കാന രാഷ്ട്ര സമിതി) അനുകൂലമായി ജനവിധിയുണ്ടാക്കാന്‍ വോട്ടര്‍മാര്‍ക്കും പണവും മദ്യവും വ്യാപകമായി വിതരണം ചെയ്യുന്നതായി പ്രതാപ റെഡ്ഡി ആരോപിക്കുന്നു. തന്റേയും കുടുംബാംഗങ്ങളുടേയും ഫോണ്‍ ടാപ്പ് ചെയ്യുന്നതായും പൊലീസും അധികൃതരും നിരന്തരം പീഡിപ്പിക്കുന്നതായും ആരോപിച്ച് പ്രതാപ റെഡ്ഡി, ഗജ് വേലിലെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു.