മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജെ സ്‌നോലിന്‍ (17) എന്ന പെണ്‍കുട്ടിയുടെ തലയ്ക്ക് പിന്നിലൂടെ തുളച്ചുകയറിയ വെടിയുണ്ട വായിലൂടെയാണ് പുറത്തെത്തിയത്.
തൂത്തുക്കൂടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സ്‌മെല്‍ട്ടിംഗ് ഫാക്ടറിക്കെതിരെ പ്രതിഷേധിച്ചിരിക്കുന്നവര്‍ക്ക് നേരെ പൊലീസ് വെടി വച്ച് തലയും നെഞ്ചും ലക്ഷ്യമാക്കിയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പകുതിയോളം പേര്‍ക്ക് പിന്നില്‍ നിന്നാണ് വെടിയേറ്റിരിക്കുന്നത്. പിന്തിരിഞ്ഞോടിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തു എന്ന ആരോപണം ഇത് സാധൂകരിക്കുന്നു. കഴിഞ്ഞ മേയില്‍ നടന്ന വെടിവയ്പില്‍ 13 പ്രതിഷേധക്കാരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജെ സ്‌നോലിന്‍ (17) എന്ന പെണ്‍കുട്ടിയുടെ തലയ്ക്ക് പിന്നിലൂടെ തുളച്ചുകയറിയ വെടിയുണ്ട വായിലൂടെയാണ് പുറത്തെത്തിയത്. അതേസമയം സ്‌നോലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കിട്ടിയിട്ടില്ല.
ഐക്യരാഷ്ട്ര സംഘടനയടക്കം അപലപിച്ച തൂത്തുക്കുടി വെടിവയ്പില്‍ ഇതുവരെ ഒരു പൊലീസുകാരനെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. മുഖ്യമന്ത്രി എടപ്പാളി പളനിസ്വാമി അടക്കമുള്ളവര്‍ വെടിവയ്പിനെ ശക്തമായി ന്യായീകരിക്കുകയായിരുന്നു. പൊലീസിനെ ആക്രമിക്കാനും കളക്ടറേറ്റിന് തീ വയ്ക്കാന്‍ ശ്രമിച്ചതിനാലുമാണ് വെടിവയ്പ് വേണ്ടിവന്നത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്ലാന്റില്‍ നിന്നുള്ള വിഷപ്പുകയും രാസമാലിന്യങ്ങളും കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതായി ആരോപിച്ചാണ്, വേദാന്ത റിസോഴ്‌സസിന്റെ ഉടമസ്ഥതയിലുള്ള ചെമ്പ് ശുദ്ധീകരണശാലയയ്‌ക്കെതിരെ വര്‍ഷങ്ങളായി ജനകീയപ്രക്ഷോഭം നടക്കുന്നത്.