UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഐഎസ് ബന്ധം: കണ്ണൂരില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ കൂടി കണ്ണൂരില്‍ അറസ്റ്റ് ചെയ്തു. തലശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ മൂന്ന് പേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് ഹംസയാണ് നേതൃത്വം നല്‍കിയത് എന്ന് പൊലീസ് പറയുന്നു.

തുര്‍ക്കിയില്‍ നിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു കടക്കുന്നതിനിടെ തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച അഞ്ചുപേരില്‍ മൂന്നു പേരെയാണ് പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. മുണ്ടേരി കൈപ്പക്കയില്‍ കെ.സി. മിഥിലാജ് (26), മയ്യില്‍ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി. അബ്ദുല്‍ റസാഖ് (24), മുണ്ടേരി പടന്നോട്ട്‌മെട്ട എം.വി.ഹൗസില്‍ എം.വി. റാഷിദ് (23) എന്നിവരാണ് ഇന്നലെ അറസ്റ്റിലായവര്‍. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ആശയം പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് യുഎപിഎ 38,39 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിടിയിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

മൂന്ന് പേരും വ്യത്യസ്ത സമയങ്ങളിലാണ് ഇറാന്‍ വഴി തുര്‍ക്കിയിലെത്തിയത്. മിഥിലാജ് ഷാര്‍ജയിലേക്കും റാഷിദ് മലേഷ്യയിലേക്കും അബ്ദുല്‍ റസാഖ് ദുബായിലേക്കും സന്ദര്‍ശക വിസയിലാണ് പോയത്. അവിടെ നിന്ന് ഇറാന്‍ വഴി തുര്‍ക്കിയിലെത്തി. ഇസ്താംബുളിലെ ഐഎസ് ക്യാമ്പില്‍ പരിശീലനം നേടിയ ശേഷം സിറിയയിലേക്ക് കടക്കുന്നതിനിടെയാണ് തുര്‍ക്കി പൊലീസ് പിടികൂടി നാട്ടിലേക്ക് അയയ്ക്കുന്നത്. നാലുമാസം മുന്‍പ് നാട്ടിലെത്തിയ ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഐഎസ് ആശയപ്രചരണം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇന്നലെ രാവിലെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഐ എസ് ബന്ധം; ‘ബിരിയാണി ഹംസ’മാരില്‍ നിന്നും ഈ യുവാക്കളെ രക്ഷിക്കേണ്ടതുണ്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍