ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷനുകള്‍ വഴി പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാവുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് ധനസഹായം നല്‍കാമെന്ന് യു എ ഇ വാഗ്ദാനം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. പണം നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്ര പണം തരുമെന്നു പറഞ്ഞിരുന്നില്ല. 700 കോടി എന്ന തുക എവിടെ നിന്നു വന്നു എന്നറിയില്ല എന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
വിദേശ സഹായം സ്വീകരിക്കില്ല എന്ന നയത്തില്‍ മാറ്റം ഉണ്ടാകില്ല. എന്നാല്‍ ഇന്‍റര്‍നാഷണല്‍ ഫൌണ്ടേഷനുകള്‍ വഴി പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാവുന്നതാണെന്നും വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു.
യു എ ഇ ഗവണ്‍മെന്‍റ് 700 കോടി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് എന്നു ആഗസ്ത് 21നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചത്. “യു.എ.ഇയില്‍നിന്ന് 700 കോടി രൂപ സഹായമായി നമുക്ക് ലഭിക്കുന്നതാണ്. ഇക്കാര്യം അബുദാബി ക്രൗണ്‍ പ്രിന്‍സും യു.എ.ഇ.യുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടും യു.എ.ഇ. പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നു. ബക്രീദ് ആശംസകള്‍ നേരാന്‍ കിരീടവകാശിയെ സന്ദര്‍ശിച്ച പ്രവാസി വ്യവസായി എം.എ. യൂസുഫലിയെയാണ് ആദ്യം ഇക്കാര്യം യു.എ.ഇ സര്‍ക്കാര്‍ അറിയിച്ചത്.” എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്.
അതേ തുടര്‍ന്ന് വിഷയം രാഷ്ട്രീയ വിവാദമാവുകയും കേന്ദ്ര ഗവണ്‍മെന്‍റ് വിദേശ സഹായം സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. 700 കോടി നല്‍കാന്‍ യു എ ഇ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല എന്നു യു എ ഇയുടെ ഇന്ത്യയിലെ സ്ഥാനപതി ഇന്ന് വ്യക്തമാക്കിയതോടെ വിഷയം മുഖ്യമന്ത്രി വിശദീകരിക്കണം എന്നു ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്സും ബിജെപിയും.
യുഎഇ സഹായം സ്വീകരിക്കാൻ ഇന്ത്യക്ക് തടസ്സമാകുന്നത് ‘സൂപ്പർപവർ സിൻഡ്രോം’?