ദളിതുകളെ ഉന്നംവെച്ച് യു പി പോലീസ് പ്രവര്‍ത്തിക്കുന്നുവെന്നും കേസെടുക്കുന്നുവെന്നും പരാതി
യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിക്കുന്നതായി വീണ്ടും പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആദിവാസി എം പി അശോക് കുമാർ ദോഹ്രെയാണ് പരാതിയുമായി പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഏപ്രില്‍ രണ്ടിലെ പ്രക്ഷോഭത്തിനു ശേഷം ദളിതുകളെ ഉന്നംവെച്ച് യു പി പോലീസ് പ്രവര്‍ത്തിക്കുന്നുവെന്നും കേസെടുക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട അശോക് കുമാര്‍ ദളിതരെ ജാതീയമായി അധിക്ഷേപിക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും ആരോപിച്ചു.
നേരത്തേ, യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിച്ചതായും പരാതിയുമായി ചെന്ന തന്നെ അധിക്ഷേപിച്ച് ആട്ടിയിറക്കി വിട്ടതായും പരാതിപ്പെട്ട് ബിജെപി ദലിത് എം പി ഛോട്ടെ ലാല്‍ ഖര്‍വാറും പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സവര്‍ണരായ ബിജെപി നേതാക്കള്‍ ഉന്നയിച്ച അവിശ്വാസ പ്രമേയത്തിലൂടെ തന്‍റെ സഹോദരന്‍ ജവഹര്‍ ഖര്‍വാറിനെ ചന്ദോലി ജില്ലയിലെ നൗഗഡ് ബ്ലോക്ക് ഡെവലപ്‌മെന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതായും ഛോട്ടെ ലാല്‍ പരാതിപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടത്തിലും ചന്ദോലിയിലെ വനംവകുപ്പിലും വലിയ അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും, പരാതിയുമായി കമ്മീഷനെ സമീപിച്ച തനിക്ക് വധഭീഷനിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.