വടയമ്പാടി ഭജന മഠത്ത് പത്ത് മാസമായി തുടരുന്ന പ്രത്യക്ഷ സമരം താത്കാലികമായി അവസാനിപ്പിക്കും
വടയമ്പാടി ഭജനമഠത്തെ ദളിത് ഭൂ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുന്നു. ഇന്ന് വൈകിട്ട് ചൂണ്ടിയിൽ നടന്ന രണ്ടാംഘട്ട സമര പ്രഖ്യാപന കണ്‍വന്‍ഷനിലാണ് ഇക്കാര്യം തീരുമാനിച്ചത്. റവന്യൂ ഭൂമിയുടെ പട്ടയം റദ്ദാക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരാനാണ് ഇപ്പോഴത്തെ തീരുമാനം. വടയമ്പാടി ഭജന മഠത്ത് പത്ത് മാസമായി തുടരുന്ന പ്രത്യക്ഷ സമരം താത്കാലികമായി അവസാനിപ്പിക്കും. ജില്ലാ കളക്ടറുടെ തീരുമാനത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ടെങ്കിലും റവന്യൂ ഭൂമിയുടെ പട്ടയം സംബന്ധിച്ച കാര്യത്തില്‍ കോളനി വാസികളുടെ ആശങ്ക ഇല്ലാതാകേണ്ടതുണ്ടെന്ന് സമര സഹായ സമിതി നേതാവ് പി.ജെ.മാനുവല്‍ പറഞ്ഞു. വ്യാജമായി സംഘടിപ്പിച്ച പട്ടയം കൈയിലുളളതിനാല്‍ ഇപ്പോഴത്തെ ചൂടാറിയാല്‍ എന്‍.എസ്.എസ് നേതൃത്വം പഴയ നിലപാടുമായി വരുമോ എന്ന ആശങ്ക കോളനി വാസികള്‍ക്കുണ്ട്. അതു കൊണ്ട് തന്നെ പട്ടയം റദ്ദാക്കണമെന്നാണ് തങ്ങളുടെ ആവശ്യം.അത് നേടും വരെ സമരം തുടരുമെന്നും അദേഹം പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം വിട്ടയച്ച ദളിത്,മനുഷ്യാവകാശ പ്രവര്‍ത്തകരും വടയമ്പാടി ജാതിമതില്‍ വിരുദ്ധ സമരസമിതിയും പിന്നീട് ചൂണ്ടി ജംഗ്ഷനില്‍ കണ്‍വന്‍ഷന്‍ നടത്തുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ ചൂണ്ടിയില്‍ കണ്‍വന്‍ഷന്‍ ആരംഭിച്ചെങ്കിലും പോലീസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ എല്ലാവരേയും അറസ്റ്റ് ചെയ്ത് നീക്കി. പിന്നീട് വൈകിട്ട് മൂന്നരയോടെ എല്ലാവരേയും പോലീസ് വിട്ടയച്ചു. ഇതിനിടെ ബിഎസ്പി, ആദി ദ്രാവിഡ സമിതി പ്രവര്‍ത്തകര്‍ പുത്തന്‍കുരിശ് പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയുണ്ടായി. പിന്നീട് ഇവരെല്ലാം ചേര്‍ന്ന് റാലിയായി ചൂണ്ടി ജംഗ്ഷനിലെത്തുകയും പ്രതിഷേധ യോഗവും കണ്‍വന്‍ഷനും നടത്തുകയായിരുന്നു.
രാവിലെ കണ്‍വന്‍ഷന്‍ തുടങ്ങാനിരിക്കെ ആര്‍എസ്എസ് ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കുകയും സമരക്കാരെ തടയുകയുമുണ്ടായി. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന പോലീസ് കണ്‍വന്‍ഷനെത്തിയവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിന്റെ ഈ നടപടിക്കെതിരെ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.