രാഷ്ട്രീയത്തിലായാലും സിനിമയിലായായും ക്രിക്കറ്റിലായാലും ബിസിനസിലായാലും സാധാരണക്കാരന് മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്നും വരുണ്‍ അഭിപ്രായപ്പെട്ടു.
തന്റെ പേരില്‍ ഗാന്ധി എന്ന സര്‍ നേം ഇല്ലായിരുന്നെങ്കില്‍ 29ാം വയസില്‍ ലോക്‌സഭാംഗമാകാന്‍ കഴിയുമായിരുന്നില്ലെന്ന് ബിജെപി എംപി വരുണ്‍ ഗാന്ധി. താന്‍ ‘ഗാന്ധി കുടുംബ’ത്തില്‍ നിന്നുള്ള ആളല്ലായിരുന്നെങ്കില്‍ ഒരിക്കലും ഇത്ര ചെറുപ്പത്തില്‍ എംപിയാകാന്‍ കഴിയില്ലായിരുന്നുവെന്ന് വരുണ്‍ അഭിപ്രായപ്പെട്ടു. ഞാന്‍ വരുണ്‍ ദത്തയോ വരുണ്‍ ഘോഷോ വരുണ്‍ ഖാനോ അങ്ങനെ ആരായാലും പ്രശ്ന്മല്ലാത്ത ഒരു ഇന്ത്യയാണ് എന്റെ സ്വപ്‌നം. പേരുകള്‍ക്കും വാലുകള്‍ക്കുമപ്പുറം എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള ഇന്ത്യ – ഗുവാഹത്തിയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കവേ വരുണ്‍ പറഞ്ഞു. രാഷ്ട്രീയത്തിലായാലും സിനിമയിലായായും ക്രിക്കറ്റിലായാലും ബിസിനസിലായാലും സാധാരണക്കാരന് മുന്നില്‍ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണെന്നും വരുണ്‍ അഭിപ്രായപ്പെട്ടു.
ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാത്ത ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ടായിരിക്കണമെന്നും ഈ ആവശ്യം ഉന്നയിച്ച് താന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നിരുന്നെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. 1951ലെ ജനപ്രാതിനിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് വരുണ്‍ സ്വകാര്യ ബില്‍ കൊണ്ടുവന്നിരുന്നു. ജനപ്രതിനിധികളുടെ പ്രകടനത്തില്‍ 75 ശതമാനം വോട്ടര്‍മാര്‍ അതൃപ്തി രേഖപ്പെടുത്തിയാല്‍ അവരെ തിരിച്ചുവിളിക്കാന്‍ അധികാരം വേണമെന്നാണ് പറയുന്നത്. രണ്ട് വര്‍ഷമായിരിക്കും വിലയിരുത്തല്‍ കാലാവധി.