ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമിടയിലെ പാലമായി സുകുമാരന്‍ നായര്‍ അരങ്ങിലെത്തുകയാണ്
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളിൽ സജീവമായ എൻ എസ് എസിനെ രൂക്ഷമായി വിമർശിച്ച് വി എസ് അച്യുതാനന്ദൻ.വര്‍ഗീയതയുടെ രാസത്വരകമായി വര്‍ത്തിക്കുകയാണ് എന്‍.എസ്.എസെന്നും, നായന്മാരെല്ലാം തന്റെ കാല്‍ക്കീഴിലാണ് എന്നാണ് സുകുമാരൻ നായർ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുണ്ടൂരിൽ മണ്ഡലം കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2011ല്‍ സമദൂരമായിരുന്നു, അവരുടെ ലൈന്‍. ഇപ്പോള്‍ ദൂരം കുറഞ്ഞിട്ടുണ്ട്. ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനുമിടയിലെ പാലമായി സുകുമാരന്‍ നായര്‍ അരങ്ങിലെത്തുകയാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ അദ്ദേഹം ക്ഷുഭിതനാണത്രെ. ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥന്റെ റോളിലാണ് താന്‍ എന്നാണ് സുകുമാരന്‍ നായരുടെ നിലപാട്. സുകുമാരന്‍നായരുടെ ഉള്ളിലിരിപ്പ് തുറന്നു കാട്ടപ്പെടണം.” വി എസ് പറഞ്ഞു.
ഇപ്പോള്‍ മാറ്റി മാറ്റി പറയുന്ന വാദങ്ങളെല്ലാം നിരര്‍ത്ഥകമാണ്. ആദ്യം പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം എന്നാണ്. പിന്നീടത് തിരുത്തി. നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം എന്നാക്കി മാറ്റി. സുപ്രീം കോടതിയില്‍ സാവകാശ ഹര്‍ജി കൊടുക്കണം എന്നാണ് സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍, ഈ പറയുന്നവര്‍ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ പോലും തയ്യാറായില്ല എന്നോര്‍ക്കണം.
സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്തതെന്താണ്? 2007 മുതല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് ഒരു നിലപാടുണ്ട്. ഒരു നിലപാടേ ഉള്ളു താനും. ആ നിലപാട് സ്ത്രീകളെ വിലക്കുന്നത് ശരിയല്ല എന്നുതന്നെയാണ്. എന്നാല്‍, ഇത്തരമൊരു വിഷയത്തില്‍, ഇടതുപക്ഷ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞില്ല. ആചാര വിദഗ്ധരുടെ ഒരു കമ്മിറ്റി ഇക്കാര്യം പരിശോധിച്ച് വേണ്ടത് തീരുമാനിച്ചോട്ടെ എന്നും ഞങ്ങള്‍ കോടതിയെ ധരിപ്പിച്ചു. പക്ഷെ, അതിന്റെയൊന്നും ആവശ്യമില്ല, ഇപ്പോഴത്തെ ഈ ആചാരം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സുപ്രീംകോടതി തീര്‍പ്പ് കല്‍പ്പിച്ചത്.
ആ വിധി നടപ്പാക്കുകയല്ലാതെ, മറ്റെന്ത് ചെയ്താലും അത് നീതിക്ക് നിരക്കുന്നതല്ല. മാത്രവുമല്ല, പറഞ്ഞത് പിന്‍വലിച്ച്, ബി.ജെ.പിയെപ്പോലെ, അപ്പപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവസരവാദ നിലപാടെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയില്ല. ഇതൊരു ആചാരത്തിന്റെ പ്രശ്‌നമല്ല. ഭരണഘടനാ ബാദ്ധ്യതയുടെ പ്രശ്‌നമാണ്. ഭരണഘടനയെ വെല്ലുവിളിച്ച് കലാപത്തിന് ശ്രമിക്കുന്നവര്‍ ശശികലയായാലും സുരേന്ദ്രനായാലും നിയന്ത്രിക്കപ്പെടേണ്ടവരാണ്. അതല്ലാതെ, ശശികല യുവതിയാണെന്നതിനാലോ, സുരേന്ദ്രന് പുലയുണ്ട് എന്നതിനാലോ അല്ല, പൊലീസ് അവരെ തടഞ്ഞത്. വിഎസ് പറഞ്ഞു.
എന്താണ് സംഘപരിവാറിനെതിരെ ഇന്ന് കേരളത്തിൽ ഉയരേണ്ട ബദൽരാഷ്ട്രീയം?/ ബി രാജീവൻ എഴുതുന്നു