മാറ്റങ്ങൾ വേണ്ടെന്ന് പറയുന്ന വ്യക്തികൾ ഫ്യുഡലിസം നില നിൽക്കണം എന്നാഗ്രഹിക്കുന്നവരാണ്
ശബരിമല യുവതി പ്രവേശനം ഇന്നല്ലെങ്കിൽ നാളെ സംഭവിച്ചേ മതിയാകുവെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ഷാജി എൻ കരുൺ. “കാലഘട്ടം മാറി അതിനു അനുസൃതമായി മാറ്റങ്ങൾ വരണം. അന്തർജ്ജനത്തെ അകത്ത് നിർത്തി കൊണ്ട് തന്നെ പുറത്തെ കാര്യങ്ങൾ നടത്തുന്ന സ്ഥിതി മാറി. മാറ്റങ്ങൾ വേണ്ടെന്ന് പറയുന്ന വ്യക്തികൾ ഫ്യുഡലിസം നില നിൽക്കണം എന്നാഗ്രഹിക്കുന്നവരാണ്. കലാകൗമുദി വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ശബരിമലയുടെ തുടക്കവും, ചരിത്രവും വെച്ച് നോക്കുമ്പോൾ നമ്മുടേത് ഒരു മെയ്ട്രിയാര്ക്ക്യൽ സൊസൈറ്റി ആയിരുന്നു എന്ന് കാണാൻ കഴിയും. സ്ത്രീകൾ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതോടൊപ്പം കുഞ്ഞുങ്ങളെയും നോക്കുമായിരുന്നു. അന്തർജനങ്ങൾ ഇതിനേക്കാൾ പ്രശ്നങ്ങൾ നേരിട്ടവരാണ്. മുൻപ് പത്തും ഇരുപതും ദിവസങ്ങളെടുത്ത് വേണം ശബരിമലയിലെത്താൻ. അതും തിരിച്ചു വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്ര. ഈ സാഹചര്യത്തിലാണ് സ്ത്രീകൾ അങ്ങോട്ടേക്ക് പോവാതിരുന്നത്. ഇന്നിപ്പോൾ ഒരു മണിക്കൂർ കൊണ്ട് ശബരിമലയിലെത്താം. സാഹചര്യങ്ങൾ മാറി.
വി ടി ഭട്ടതിരിപ്പാടിനെ പോലെ നമ്മുടെ ഇടയിൽ നിന്ന് തന്നെയാണ് ഇതൊക്കെ ബ്രേക്ക് ചെയ്യാൻ ആളുകൾ വരേണ്ടത്. ഇപ്പോൾ അവിടെ പുറത്തു നിന്നും മല ചവിട്ടാൻ സ്ത്രീകളെത്തുന്നു. അവർ ചെയ്യുന്നതിന് മുൻപ് അത് നാം ചെയ്യേണ്ടതാണ്. അത് സംഭവിക്കാത്തതിന് കാരണം നാം സ്വയം തിരിച്ചറിയണം. മറ്റൊരാൾ പറഞ്ഞു തന്നിട്ടാകരുതത്. ഷാജി എൻ കരുൺ പറഞ്ഞു.
ശബരിമല സമരത്തിലെ ‘കുലസ്ത്രീകള്‍’; അമേരിക്കന്‍ സ്ത്രീ സമത്വ ചരിത്രം നമ്മോട് പറയുന്നത്