ആറ് ലാപ്ടോപ്പുകളും രണ്ട് പ്രിന്ററുകളും അപ്പാർട്ട്മെന്റിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് അലൂമിനിയം പെട്ടികളിലായാണ് വോട്ടർ ഐഡികൾ സൂക്ഷിച്ചിരുന്നത്.
ബെംഗളൂരുവിലെ രാജരാജേശ്വരി നഗർ (ആർആർ നഗർ) നിയമസഭാ മണ്ഡലത്തിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്ന് 9,746 വോട്ടർ ഐഡികൾ പിടിച്ചെടുത്തു. പടിഞ്ഞാറൻ ബെംഗളൂരൂവിലെ ജാലഹള്ളിയിലുള്ള ഒരു ഫ്ലാറ്റിൽ നിന്നാണ് വോട്ടര്‍ ഐഡികൾ പിടിച്ചെടുത്തത്.
സംഭവത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ആർആർ നഗറിൽ ജനതാദൾ സെക്യൂലർ ടിക്കറ്റിൽ മത്സരിക്കുന്ന ജിഎച്ച് രാമചന്ദ്രയുടെ മകൻ ജഗദീഷ് രാമചന്ദ്രയാണ് വോട്ടർ ഐഡികൾ വൻതോതിൽ ശേഖരിച്ചു വെച്ചിരിക്കുന്നതു സംബന്ധിച്ച വിവരം പുറത്തു കൊണ്ടുവന്നത്.
മുൻ ബിജെപി കോർപ്പറേറ്ററായ മഞ്ജുള നഞ്ചാമുരിയുടേതാണ് വോട്ടർ ഐഡികൾ കണ്ടെടുത്ത ഫ്ലാറ്റെന്ന് കോൺഗ്രസ്സ് ആരോപിച്ചു. അപ്പാർട്ട്മെന്റ് നമ്പർ 115ൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നിലവിൽ ഒരു ബിജെപി നേതാവാണ് അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്തിരിക്കുന്നതെന്നും കോൺഗ്രസ്സ് ആരോപിച്ചു.
ആറ് ലാപ്ടോപ്പുകളും രണ്ട് പ്രിന്ററുകളും അപ്പാർട്ട്മെന്റിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് അലൂമിനിയം പെട്ടികളിലായാണ് വോട്ടർ ഐഡികൾ സൂക്ഷിച്ചിരുന്നത്.
ഏതാണ്ട് അമ്പതിനായിരം വോട്ടർ ഐഡികളെങ്കിലും ഇവിടെ നിന്നു മാത്രം നിർമിച്ച് പുറത്തിറക്കിയിട്ടുണ്ടെന്നും ഇവയിലൊന്നിൽ ബിബിഎംപി (ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ) ജോയിന്റ് കമ്മീഷണർ തിപ്പെസ്വാമിയുടെ വോട്ടർ ഐഡിയും താൻ കണ്ടെന്നും ജഗദീഷ് വ്യക്തമാക്കി.
പിടിച്ചെടുത്ത കാർഡുകളെല്ലാം ആർആർ നഗർ മണ്ഡലത്തിൽ ഉൾപ്പെടുന്നവരുടെ പേരിലുള്ളവയാണെന്ന് അന്വേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായ ആരോപണങ്ങൾ കോൺഗ്രസ്സിനെതിരെയും ഉന്നയിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസ്സ് എംഎൽഎ മുനിരത്നയുടെ മണ്ഡലത്തില്‍ 20,000 വ്യാജ വോട്ടർ ഐഡികൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.