ദിവസവേതനത്തിന് ഓവർസിയറായി ജോലി നോക്കിവരികയായിരുന്ന എ സതീഷ് എന്നയാളെ സേവനത്തിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് കേടുപാടുകളില്ലാത്ത വീടുകൾക്ക് കേടുപാടുണ്ടെന്ന് റിപ്പോർട്ട് നൽകി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി. അസിസ്റ്റന്റ് എൻജിനീയറായ കെടി അലി ഫൈസൽ, ഓവർസിയർ എ സതീഷ് എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.
വീടുകൾക്ക് സമീപം ചെറിയതോതിൽ മണ്ണിടിച്ചിലുണ്ടായതിനെ പെരുപ്പിച്ചു കാട്ടി സംരക്ഷണഭിത്തിക്കായി ലക്ഷങ്ങളുടെ കണക്ക് റിപ്പോർട്ടിൽ ചേർക്കുകയായിരുന്നു അലി ഫൈസൽ. ഇയാളെ സസ്പെൻഡ് ചെയ്യാൻ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ നിർദ്ദേശിച്ചു.
ദിവസവേതനത്തിന് ഓവർസിയറായി ജോലി നോക്കിവരികയായിരുന്ന എ സതീഷ് എന്നയാളെ സേവനത്തിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ഇയാൾ സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി അപേക്ഷകരെ നിയമവിരുദ്ധമായി സഹായിക്കാൻ കൂട്ടു നിന്നതായി ചീഫ് എൻജിനീയർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു.
ഒന്‍പത് മുറികളും 11 എസിയുമുള്ള ഒരു വീടിനു പിന്നിൽ അൽപം മണ്ണിടിഞ്ഞതിനെ പെരുപ്പിച്ചു കാട്ടി 5,79,225 ലക്ഷം രൂപയുടെ നഷ്ടം റിപ്പോർട്ടിൽ എഴുതിപ്പിടിപ്പിക്കുകയായിരുന്നു എൻജിനീയർ ചെയ്തത്. തൊട്ടടുത്തുള്ള, കേടുപാടുകളൊന്നും വന്നിട്ടില്ലാത്ത വീടുകൾക്കും 4 ലക്ഷം വീതം നൽകാൻ റിപ്പോർട്ട് നൽകിയിരുന്നു. ഇത് വാർത്തയായതോടെയാണ് നടപടിക്ക് വഴിയൊരുങ്ങിയത്.