UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എടിഎമ്മുകളിൽ പണമില്ല; കറൻസി വിതരണത്തിൽ അസന്തുലനമെന്ന് ജയ്റ്റ്‍‌ലി

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അസാധാരണമാം വിധം പെട്ടെന്ന് കറന്‍സി കേന്ദ്രീകരിക്കപ്പെട്ടതാണ് കാരണമെന്ന് ജെയ്റ്റ്‍ലി പറഞ്ഞു.

പല സംസ്ഥാനങ്ങളിലും എടിഎമ്മുകളിൽ പണമില്ലാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടതിൽ പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ് ജയ്റ്റ്‍‌ലി. ഈ പ്രശ്നം താൽക്കാലികമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ അസാധാരണമാം വിധം പെട്ടെന്ന് കറന്‍സി കേന്ദ്രീകരിക്കപ്പെട്ടതാണ് കാരണം. കറൻസിയുടെ വിതരണം സംബന്ധിച്ച ഈ പ്രശ്നം അധികം വൈകാതെ പരിഹരിക്കപ്പെടും. രാജ്യത്തെ കറന്‍സി നില ഭദ്രമാണ്. മൊത്തത്തിൽ നോക്കുമ്പോള്‍ ആവശ്യത്തിലധികം കറന്‍സി രാജ്യത്ത് വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും ജയ്റ്റ്‍‌ലി പറഞ്ഞു.

കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് കറന്‍സി ഞെരുക്കം അനുഭവപ്പെടുന്നത്. 1.25 ലക്ഷം കോടി മൂല്യമുള്ള കറന്‍സി രാജ്യത്ത് വിതരണത്തിലുണ്ട്. ആവശ്യത്തിലധികം കറൻസി കേന്ദ്രീകരിച്ചിട്ടുള്ള ഇടങ്ങളിൽ നിന്ന് അവ മറ്റിടങ്ങളിലേക്ക് നീക്കം ചെയ്യാൻ റിസർവ്ബാങ്ക് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ ജോലികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്ന് ധനകാര്യ സഹമന്ത്രി എസ് പി ശുക്ല പറഞ്ഞു.

അതെസമയം കറന്‍സി ഞെരുക്കം പ്രതിപക്ഷ പാര്‍ട്ടികളിൽ നിന്നും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത് കെടുകാര്യസ്ഥത മൂലം വന്നതാണോ അല്ലെങ്കിൽ മനപ്പൂർവ്വം ചെയ്തതാണോയെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2016 നവംബറിലെ നോട്ടുനിരോധന കാലത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍