മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പോയപ്പോൾ നിപ ബാധിച്ചെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
നിപ വൈറസ് ബാധയുടെ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരവെ ഒരു മരണം കൂടി സംഭവിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന പാലാഴി വടക്കേ നാരാട്ട് കലവാണിഭവൻ പറമ്പിൽ അബിൻ (26) ആണ് ഞായറാഴ്ച ഉച്ചയോടെ മരണപ്പെട്ടത്. അബിന് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്നത് വ്യക്തമല്ല.
ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. നിലവിൽ 3 പേരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
പനി ബാധിച്ച് ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചിരുന്ന അബിനെ രോഗം രോഗം ഗുരുതരമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിപ ബാധിതരുമായി അബിന് എങ്ങനെയോ സമ്പർക്കമുണ്ടായിരിക്കാമെന്നാണ് സംശയം. ഫെബ്രുവരി ആദ്യം ഒരു ഗൃഹപ്രവേശത്തിനായാണ് അബിൻ അവസാനമായി പേരാമ്പ്രയിൽ പോയത്.
മെഡിക്കൽ കോളജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പോയപ്പോൾ നിപ ബാധിച്ചെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അബിന്റെ ബന്ധുക്കൾക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആറുപേരാണ് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലുള്ളത്.