ഉമ്മൻചാണ്ടിയുടെ ഉദ്ഘാടന ധൂർത്തിന്റെ സിഎജി റിപ്പോർട്ടുമായി പ്രതിരോധം
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ആദ്യയാത്രയിൽ മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും സഞ്ചരിക്കാൻ രണ്ടുലക്ഷത്തി ഇരുപത്തെണ്ണായിരം രൂപ ചെലവിട്ടെന്ന പ്രതിപക്ഷ മാധ്യമങ്ങളിലെ വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ മറുപടിയുമായി സിപിഎമ്മുകാർ. കണ്ണൂർ വിമാനത്താവളത്തിന്റെ പണി പൂർത്തിയാകുന്നതിനു മുൻപ് ഉമ്മൻചാണ്ടി നടത്തിയ ഉദ്ഘാടന പരിപാടിക്ക് ധൂർത്ത് നടത്തിയെന്ന സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എതിർ പ്രചാരണം. 95 ലക്ഷത്തിലധികം രൂപയാണ് അന്ന് ഉദ്ഘാടനപരിപാടിക്കു വേണ്ടി സർക്കാർ ചെലവിട്ടത്.
സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തതാണ് ഇപ്പോൾ വിമർശന വിധേയനമായിരിക്കുന്നത്. 228,000 രൂപയാണ് ഈ വകയിൽ ചെലവിട്ടത്. സർക്കാർ ഏജൻസിയായ ഒഡാപെക് ആണ് ടിക്കറ്റെടുത്തത്. ആകെ 63 പേർക്ക് ഗോ എയർ വിമാനത്തിൽ സഞ്ചരിക്കാനുള്ള ടിക്കറ്റെടുത്തു. വിമാനജീവനക്കാരടക്കം 190 പേർ കണ്ണൂരിൽ നിന്ന് വിമാനത്തിൽ നിന്ന് തിരുവനന്തപുരത്തെത്തി.
2017 സെപ്തംബർ മാസത്തിലാണ് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് വന്നത്. പരീക്ഷണാർത്ഥം നടത്തിയ ലാൻഡിങ് അനാവശ്യമായി ആഘോഷമാക്കിയെന്നും ഇതിനു വേണ്ടി 45.18 ലക്ഷം രൂപ ചെലവായെന്നുമാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നത്. ടെർമിനൽ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് 11.18 ലക്ഷം രൂപയും ചെലവിട്ടു. റൺവേ നിരപ്പാക്കൽ പ്രവൃത്തിക്കും ഉമ്മൻചാണ്ടി സർക്കാർ ഉദ്ഘാടനം വെച്ചിരുന്നു. ഇതിന് ചെലവായത് 38.79 ലക്ഷം രൂപയാണെന്നും സിഎജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ചുമത്തുന്ന നിരക്ക് നിശ്ചയിക്കാന്‍ കണ്‍സള്‍ട്ടന്റിനെ നിശ്ചയിച്ചതിലും സുതാര്യതയില്ലായ്മയും സിഎജി ചൂണ്ടിക്കാട്ടുകയുണ്ടായി. വിമാനത്താവള കണ്‍സള്‍ട്ടന്റായ എയികോം കമ്പനി നടത്തേണ്ടിയിരുന്ന പ്രവൃത്തി മറ്റൊരു കണ്‍സള്‍ട്ടന്റിന് നല്‍കിയതിലൂടെ 10.90 ലക്ഷം രൂപ ചെലവഴിച്ചത് ഒഴിവാക്കാമായിരുന്നെന്നാണ് സിഎജി നീരീക്ഷിച്ചത്. (മാതൃഭൂമി വാർത്തയുടെ ലിങ്ക്)