ഈ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഹൈക്കോടതികളിലെ രജിസ്ട്രാർ ജനറൽമാർക്കും കോടതി വീണ്ടും നോട്ടീസയച്ചിട്ടുണ്ട്.
ക്രിമിനൽ കേസ്സുകൾ രാഷ്ട്രീയക്കാരുടെ വിവരങ്ങൾ പങ്കുവെക്കാനും പ്രസ്തുത കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാനും നിർദ്ദേശിച്ച് സുപ്രീംകോടതി നൽകിയ ഉത്തരവില്‍ രാജ്യത്തെ 25 സംസ്ഥാനങ്ങൾ പ്രതികരിച്ചില്ല. എംപിമാരും എംഎൽഎമാരും ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസ്സുകളുടെ വിവരങ്ങളാണ് കോടതി ചോദിച്ചത്.
കഴിഞ്ഞദിവസം സംസ്ഥാനങ്ങൾ തങ്ങളുടെ ഉത്തരവ് അവഗണിച്ച വസ്തുത സുപ്രീംകോടതി വെളിപ്പെടുത്തി. ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വിഷയത്തെ കോടതി ഗൗരവമായാണ് സമീപിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഈ ഇരുപത്തഞ്ച് സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ഹൈക്കോടതികളിലെ രജിസ്ട്രാർ ജനറൽമാർക്കും കോടതി വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. ഇതിനകം പതിനൊന്ന് സംസ്ഥാനങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള 12 പ്രത്യേക കോടതികളുടെ പ്രവർഡത്തനങ്ങൾ എങ്ങനെ പോകുന്നു എന്നതു സംബന്ധിച്ച റിപ്പോർട്ടും ഇതോടൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് പ്രത്യേക കോടതികളുള്ളത്. ഡൽഹിയിൽ രണ്ട് പ്രത്യേക കോടതികളുണ്ട്.