സുപ്രീംകോടതി വിധി പാലിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് എസ്പി ടി നാരായണൻ അറിയിച്ചു.
നവംബർ അഞ്ചിന് ചിത്തിര ആട്ടവിശേഷ പൂജയ്ക്കായി തിങ്കളാഴ്ച ശബരിമല നട തുറക്കുന്നതിന് മുന്നോടിയായി ശക്തമായ സന്നാഹങ്ങളൊരുക്കി പൊലീസ്, ഇന്നുമുതൽ പത്തനംതിട്ട സുരക്ഷാ മേഖലയായി പൊലീസ് പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രിമുതൽ ചൊവ്വാഴ്ച അർധരാത്രിവരെ ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിരോധനാജ്ഞ നിലവിൽ വരും.
മുതിർന്ന ആർഎസ്എസ് നേതാവിന്റെ നേതൃത്വത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാനുള്ള പദ്ധതികൾ രൂപപ്പെടുത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. തീർത്ഥാടകരം സന്നിധാനത്ത് 24 മണിക്കൂർ നേരം തങ്ങാൻ അനുവദിക്കുന്നത് മുതലെടുക്കാനാണ് അക്രമികളുടെ നീക്കമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കനത്ത സുരക്ഷാ പരിശോധനകൾ പമ്പയില്‍ ഏർപ്പെടുത്തും. ഭക്തരല്ലാത്ത ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ല. സന്നിധാനത്തും പമ്പയിലും തങ്ങുന്നതിനും നിയന്ത്രണങ്ങളുണ്ടാകും. കഴിഞ്ഞ നടതുറക്കലിന് അക്രമികളും അവരുടെ നേതാക്കന്മാരും സന്നിധാനത്ത് ദിവസങ്ങളോളം തങ്ങി പദ്ധതികൾ രൂപപ്പെടുത്തിയിരുന്നു.
ദക്ഷിണമേഖലാ എഡിജിപിയുടെ നേതൃത്വത്തിൽ രണ്ട് ഐജിമാർ, അഞ്ച് എസ്പിമാർ, 10 ഡിവൈഎസ്പിമാർ എന്നിവരുൾപ്പെടെ 1200 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ. ളാഹയിൽ പ്രത്യേക വാഹനപരിശോധന ഉണ്ടായിരിക്കും. എരുമേലി, ളാഹ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വാഹനപരിശോധനയും നടക്കും.
സുപ്രീംകോടതി വിധി പാലിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് എസ്പി ടി നാരായണൻ അറിയിച്ചു.