ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടി ‘ഗ്രാമമുഖ്യൻ’ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ആക്രമണവും കൊലപാതകവും നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
ഉത്തർപ്രദേശിലെ ബാഘ്പത് ജില്ലയിൽ ഉയർന്ന ജാതിക്കാരായ ഗുജ്ജാറുകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ദളിത് വിദ്യാർത്ഥി മരിച്ചു. ആകാശ് ഖൊണ്ടവാൽ എന്ന പത്തൊമ്പതുകാരനാണ് മരിച്ചത്. ഏപ്രിൽ 27ന് ആകാശിനെ അയാളുടെ വീട്ടിലേക്ക് ആക്രമിച്ചു കയറിയ ഒരുകൂട്ടം ഗുജ്ജാറുകൾ ആക്രമിക്കുകയായികരുവന്നു. ഇരുമ്പുവടി കൊണ്ട് അടിയേറ്റ നിലയിൽ മീററ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. വിവിധ അവയവങ്ങള്‍ പ്രവർത്തിക്കാതായതാണ് മരണകാരണമായി ഡോക്ടർമാർ പറയുന്നത്.
ഒരു ദളിത് യുവാവും ഗുജ്ജാർ യുവതിയും തമ്മിൽ പ്രണയത്തിലായതാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. ഈ ബന്ധത്തെക്കുറിച്ചറിഞ്ഞ ഗുജ്ജാറുകൾ ദളിത് വീടുകൾക്കു നേരെ ആക്രമണങ്ങൾ അഴിച്ചു വിടുകയായിരുന്നു.
സ്ഥലത്ത് ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് മീററ്റ് റേഞ്ച് ഐജി രാംകുമാർ പറയുന്നത്. കുറ്റക്കാരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഗുജ്ജാറുകളെ പേടിച്ച് ദളിതരെല്ലാം വീടുകളുപേക്ഷിച്ച് നാടു വിട്ടിരിക്കുകയാണ്.
ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടി ‘ഗ്രാമമുഖ്യൻ’ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ആക്രമണവും കൊലപാതകവും നടന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ഇത് ഗ്രാമമുഖ്യൻ പ്രമോദ് റാണ നിഷേധിച്ചു. ഗുജ്ജാറുകൾക്ക് ഭുരിപക്ഷമുള്ള ഗ്രാമമാണിത്.
നെഞ്ചിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും അതിഗുരുതരമായ പരിക്കുകളാണ് ആകാശിന് ഏറ്റിരുന്നതെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. കിഡ്നിക്കുണ്ടായ തകരാറുകളാണ് മരണത്തിന് അടിയന്തിരകാരണമായത്. 43 ദളിത് വീടുകളാണ് ഗ്രാമത്തിലുള്ളത്. ഇതിൽ ആകാശിന്റെ വീട്ടുകാർ അടക്കം വളരെ കുറച്ചു പേർ മാത്രമേ തിരിച്ചു വന്നിട്ടുള്ളൂ. ഇവർക്ക് പൊലീസ് കാവലുണ്ട്.