UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിച്ചാൽ കർശന നടപടി; വാട്ടർ അതോരിറ്റിക്കും കേബിൾ കമ്പനികൾക്കും ജി സുധാകരന്റെ താക്കീത്

ഈ നിർദ്ദേശം എല്ലാ സർക്കാർ വകുപ്പുകൾക്കും കേബിൾ കമ്പനികൾക്കും ബാധകമാണെന്ന് മന്ത്രി പറഞ്ഞു.

ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 15 വരെ സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളും ദേശീയപാതയും ഒരു കാരണവശാലും വെട്ടി മുറിക്കരുതെന്ന് മന്ത്രി ജി സുധാകരന്റെ നിർദ്ദേശം. എറണാകുളം കാക്കനാട് കളക്ടറേറ്റ് ഹാളിൽ ചേർന്ന എൻജിനീയർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സർക്കാർ എത്തിയതിനു ശേഷം കഴിഞ്ഞ രണ്ട് വർഷങ്ങളിലും മഴക്കാലത്ത് റോഡുകൾ വെട്ടിമുറിച്ചിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ നിർദ്ദേശം എല്ലാ സർക്കാർ വകുപ്പുകൾക്കും കേബിൾ കമ്പനികൾക്കും ബാധകമാണെന്ന് മന്ത്രി പറഞ്ഞു. ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കും. ഹൈവേ സംരക്ഷണ നിയമപ്രകാരവും പൊതുമരാമത്ത് മാന്വൽ പ്രകാരവുമായിരിക്കും നടപടി. ഇതിന് ജില്ലയിലെ എൻജിനീയർമാരെ ചുമതലപ്പെടുത്തി.

റോഡിനു കുറുകെ വാട്ടർ അതോരിറ്റിയുടെ പൈപ്പ് ഇടേണ്ടി വന്നാൽ പൊതുമരാമത്തു വകുപ്പുമായി ചർച്ച ചെയ്തു വേണം തീരുമാനമെടുക്കാന്‍. മഴക്കാലത്ത് നിർമാണപ്രവർത്തനങ്ങളില്ലെങ്കിലും ടെൻഡറുകൾ തയ്യാറാക്കണം. ടെൻഡറുകൾ വിളിക്കുകയും നിയമപ്രകാരം കരാർ ഉറപ്പിക്കുകയും ചെയ്യാൻ ഈ മാസങ്ങൾ വിനിയോഗിക്കണം.

ഓടകളിലെ ചപ്പുചവറുകൾ നീക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്നും സുധാകരൻ നിർദ്ദേശിച്ചു. എൻജിനീയറിങ് വിഭാഗം സജീവമായി ജനങ്ങൾക്കൊപ്പമുണ്ടാകണമെന്നും മന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍