UPDATES

ട്രെന്‍ഡിങ്ങ്

അസഹിഷ്ണുത ഇന്ത്യക്ക് പുറത്തേക്കും പടരുന്നു; ഫ്രാങ്ക്ഫര്‍ട്ടിലെ കേരള സമാജം സ്റ്റാളില്‍ ബീഫ് വിളമ്പാന്‍ പറ്റില്ലെന്ന് ഹിന്ദുത്വ സംഘടനകള്‍, പ്രതിഷേധിച്ച് മലയാളികള്‍

ഏത് ഭക്ഷണം വിളമ്പുന്നതിനും ജർമനിയിൽ വിലക്കില്ല

ഇന്ത്യയില്‍ രൂക്ഷമാകുന്ന തീവ്രഹിന്ദുത്വയുടെ അസഹിഷ്ണുത ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിലേക്കും പടരുന്നതായി പരാതികള്‍. ജര്‍മനിയിലാണ് ഏറ്റവും പുതിയ സംഭവം. ഇവിടുത്തെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഗസ്റ്റ് 31-ന് നടത്തിയ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ബീഫും പൊറോട്ടയും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമെന്ന് കോണ്‍സുലേറ്റ് അധികാരികള്‍ ചുണ്ടിക്കാട്ടിയതോടെ പരിപാടി തന്നെ ബഹിഷ്‌കരിച്ച മലയാളികള്‍ പിന്നീട് പ്രതിഷേധിക്കുകയും ചെയ്തു.

കള്‍ച്ചറല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് 15-ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇതില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ കേരള സമാജം കേരളത്തിന്റെ പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്ന് എന്ന നിലയില്‍ പൊറോട്ടയും ബീഫും തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മഹാസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകരായ ഉത്തരേന്ത്യക്കാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബീഫ് വിതരണം ചെയ്യാന്‍ പാടില്ലെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇവര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയ വഴിയും പ്രചരിപ്പിച്ചു.

ഇതോടെ ഇടപെട്ട ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അധികൃതര്‍ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. സംഭവസ്ഥലത്ത് ഒരു വിധത്തിലുള്ള ക്രമസമാധന പ്രശ്‌നവും ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഈ അഭ്യര്‍ത്ഥന മുന്നോട്ടു വച്ചത്. ഇതോടെ കേരള സമാജം പ്രവര്‍ത്തകര്‍ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക മാത്രമല്ല, പരിപാടിയും ബഹിഷ്‌കരിച്ചു. പരിപാടി നടന്ന ശനിയാഴ്ചയക്കു മുമ്പു തന്നെ മെനുവില്‍ നിന്ന് ഇക്കാര്യങ്ങള്‍ നീക്കം ചെയ്തിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മലയാളികള്‍ വ്യക്തമാക്കി. പരിപാടിയുടെ അന്ന് ഇത്തരത്തില്‍ അസഹിഷ്ണുത പടരുന്നത് ചൂണ്ടിക്കാട്ടി ഏതാനും മലയാളികള്‍ പ്രതിഷേധിക്കുകയും ചെയ്തു. Unity In Diversity, We Decide What We Eat എന്നീ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു മലയാളികളുടെ പ്രതിഷേധം.

(ഇതുമായി ബന്ധപ്പെട്ട് നേരത്തെ പ്രസിദ്ധീകരിച്ച വാര്‍ത്ത ആദ്യം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പിന്നീട് ഫ്രാങ്ക്ഫര്‍ട്ടിലുള്ള മലയാളികള്‍ തന്നെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തിയിട്ടുള്ളത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍