UPDATES

വീഡിയോ

മഴക്കെടുതിയിൽ കേരളം: വീഡിയോകളും ചിത്രങ്ങളും

ഇന്നുമാത്രം 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മഴ ശക്തി പ്രാപിച്ചതോടെ വിവിധ അണക്കെട്ടുകളിലെ ജലം ഒഴുക്കിവിടേണ്ട സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഇത് പുഴകളുടെ തീരങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലും ഉരുൾപൊട്ടലുമാണ് മലയോരപ്രദേശങ്ങളിൽ അപകടങ്ങളുണ്ടാക്കുന്നത്. ഇന്നുമാത്രം 22 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയംപാറയില്‍ ഒഴുക്കില്‍ പെട്ട് അഞ്ചുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

വയനാട്ടില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ചുരങ്ങളില്‍ മണ്ണിടിഞ്ഞതോടെ വയനാട് ജില്ല ഏറക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. കുറിച്യര്‍മല, കനത്ത മഴ തുടരുന്ന വയനാട് വൈത്തിരിയി എന്നിവിടങ്ങിളിലാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്.

പാലക്കാട് നഗരത്തിന്റെ ചുറ്റുപാടും വെളളം കയറിയ നിലയിലാണ്. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ അഞ്ചടി ഉയര്‍ത്തിയതിനെ തുടര്‍ന്ന് കല്‍പ്പാത്തി പുഴയില്‍ വെള്ളം നിറഞ്ഞു. ഇതോടെ ഒലവക്കോട് ജംക്ഷന്‍ വെള്ളത്തിലായി.

ജാഗ്രത പുലർത്തേണ്ട സമയമാണെന്നും പരിഭ്രാന്തി ആവശ്യമില്ലെന്നും സർക്കാർ പറയുന്നു. സർക്കാർ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

എടുത്തിരിക്കേണ്ട മുൻകരുതലുകൾ

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ പുഴയുടെ തീരത്തുള്ള വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന വിവരം പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്നു.

2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണം. പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക. ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ അന്യജില്ലക്കാര്‍ വിനോദ സഞ്ചാരികളായി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും.

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കുന്നതാണ് ഉത്തമം.

ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വെക്കുക എന്നതാണ്. ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:

– ടോര്‍ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS ഒരു പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന്‍ ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍
– അത്യാവശ്യം കുറച്ച് പണം

 

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിര്‍ദേശം നല്‍കുക. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതാഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക.

ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍