മുംബൈയിൽ പെട്രോൾ വില ഇതിനകം 90 കടന്നിട്ടുണ്ട്.
പെട്രോൾ വില കുതിച്ചുയരുമ്പോൾ പമ്പുകൾ നേരിടാനിരിക്കുന്നത് വലിയൊരു പ്രതിസന്ധിയാണ്. രണ്ടായിരാമാണ്ടിൽ സംഭവിച്ച Y2K പ്രതിസന്ധിക്ക് സമാനമായ ഒന്ന് പെട്രോൾ പമ്പുകളിൽ സമീപഭായിൽ തന്നെ സംഭവിച്ചേക്കും. പെട്രോൾ വില 100ൽ എത്തിയാലാണ് ഇത് സംഭവിക്കുക.
നിലവില്‍ പെട്രോൾ പമ്പുകളിൽ ഉപയോഗിക്കുന്ന ഡിസ്പെൻസിങ് യൂണിറ്റുകളിലെ ഡിജിറ്റൽ ഡിസ്‌പ്ലേകൾ പരമാവധി 99.99 രൂപ വരെ രേഖപ്പെടുത്താവുന്ന വിധത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വില നൂറിൽ എത്തുമ്പോൾ ‘100.00’ എന്നാണ് രേഖപ്പെടുത്തേണ്ടി വരിക. ഇപ്പോഴത്തെ ഡിജിറ്റൽ ഡിസ്‌പ്ലേയിൽ ഇത് സാധിക്കില്ല. ഡിസ്‌പ്ലേയിൽ 0.00 എന്നാണ് കാണിക്കുക.
ഇപ്പോഴത്തെ ഡിജിറ്റൽ യൂണിറ്റുകൾ നിർമിക്കപ്പെട്ട കാലത്ത് ഇന്ധനവില 100 കടക്കുമെന്ന് ആരും സ്വപ്നത്തിൽപ്പോലും വിചാരിച്ചിരുന്നില്ല. ഇതാണ് 99.99 എന്ന സംഖ്യ വരെ മാത്രം പ്രദർശിപ്പിക്കാൻ കഴിയുന്ന വിധത്തിൽ മീറ്റർ ക്രമീകരിച്ചത്. ഇപ്പോൾ സ്വപ്നവേഗത്തിൽ വില കുതിച്ചുയരുമ്പോൾ കുറച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ പുതിയ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് പെട്രോൾ പമ്പുടമകൾ കരുതുന്നത്.
മുംബൈയിൽ പെട്രോൾ വില ഇതിനകം 90 കടന്നിട്ടുണ്ട്.
ഒരു കേന്ദ്ര സെർവർ വഴിയാണ് പെട്രോൾ പമ്പുകളിലെ വിലകളിൽ മാറ്റം വരുത്തുന്നത്. ഡിസ്‌പ്ലേ യൂണിറ്റ് പ്രവർത്തനം പ്രതിസന്ധിയിലാകാതിരിക്കാൻ എണ്ണക്കമ്പനികൾ നടപടിയാരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.