സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 1998ൽ ഇദ്ദേഹത്തെ വെറുതെവിട്ടു.
ചാരക്കേസിൽ പൊലീസ് പിടികൂടി ക്രൂരമായ മർദ്ദനങ്ങൾക്കും പതിറ്റാണ്ടുകൾ നീണ്ട നിയമ ദണ്ഡനങ്ങള്‍ക്കു വിധേയനാക്കിയ ചന്ദ്രശേഖരൻ തന്റെ എഴുപത്തിയാറാം വയസ്സിൽ ചാരക്കേസിലെ വിധി വന്നതറിയാതെ മരണത്തിന് കീഴടങ്ങി. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. കേസിൽ പ്രധാന പ്രതികളിലൊരാളായിരുന്നു ചന്ദ്രശേഖരൻ.
നമ്പി നാരായണന് കഴിഞ്ഞ വെള്ളിയാഴ്ച അനുകൂല വിധി വന്നതിനു മുമ്പ് രാവിലെത്തന്നെ ചന്ദ്രശേഖരൻ അബോധാവസ്ഥയിലായി. ഞായരാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. ചാരക്കേസിൽ കുടുങ്ങിയതോടെ കേരളത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞ ചന്ദ്രശേഖരനും കുടുംബവും ബെംഗളൂരുവിലായിരുന്നു താമസം. വടക്കൻപറവൂർ ചാപ്പയിൽ വീട്ടിൽ കുടുംബാംഗമാണ്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ ഗ്ലാവ്കോസ്മോസിന്റെ ലെയസൺ ഏജന്റായിരുന്നു കെ ചന്ദ്രശേഖരൻ. മറിയം റഷീദ, ഫൗസിയ ഹസ്സൻ എന്നിവർക്ക് ബഹിരാകാശ വിവരങ്ങൾ ചോർത്തി നൽകാൻ ഇടനിലക്കാരനായി എന്നാരോപിച്ചാണ് ചന്ദ്രശേഖരനെ അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 1998ൽ ഇദ്ദേഹത്തെ വെറുതെവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിര്‍ദ്ദേശിച്ചു. ചാരക്കേസിൽ പ്രതിയായതിനു ശേഷം ചന്ദ്രശേഖരൻ പുറംലോകവുമായി ബന്ധം പുലർത്തിയില്ല.
പൊലീസിന്റെ മർദ്ദനങ്ങൾക്കിരയായ ചന്ദ്രശേഖരൻ മാനസികമായി തകർന്നിരുന്നു. ഒരു തെറ്റും ചെയ്യാത്ത തങ്ങളെ കല്ലെറിഞ്ഞോടിച്ച കേരളത്തിലേക്ക് ഇനി തിരിച്ചില്ലെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ച സുപ്രീംകോടതി വിധി വരുമെന്നത് ചന്ദ്രശേഖരന് അറിയാമായിരുന്നെന്ന് ഭാര്യ കെജെ വിജയമ്മ പറഞ്ഞു. അന്ന് രാവിലെ അബോധാവസ്ഥയിലായി. ഞായറാഴ്ച അന്ത്യവും സംഭവിച്ചു.
(ഫോട്ടോ കടപ്പാട്: മാതൃഭൂമി)