UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജ ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി അറസ്റ്റിൽ

പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുന്നതിനെതിരെ നിരവധി വേദികളിൽ ഇയാള്‍ പ്രസംഗം നടത്തിയിരുന്നു.

വ്യാജ ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി അറസ്റ്റിൽ. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയ ഇയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെയും ഇയാൾ പ്രചാരണം നടത്തിയിരുന്നു.

എലിപ്പനി പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. ഈ മരുന്ന് അപകടകരമാണെന്ന തെറ്റായ പ്രചാരണം ജേക്കബ് വടക്കാഞ്ചേരി നടത്തി. പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കുന്നതിനെതിരെ നിരവധി വേദികളിൽ ഇയാള്‍ പ്രസംഗം നടത്തിയിരുന്നു.

പ്രളയക്കെടുതിക്ക് ശേഷം കേരളം അഭിമുഖീകരിക്കുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് എലിപ്പനി വ്യാപനം. ഇത് നിയന്ത്രണ വിധേയമാക്കുന്നതിനായി ആരോഗ്യ വകുപ്പ് വ്യാപകമായി പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. നിരവധി പേരെയാണ് ഇതിനോടകം എലിപ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. നിരവധി മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എലിപ്പനി പ്രതിരോധത്തിനായി കൃത്യമായ പ്രോട്ടോക്കോളും അതീവ ജാഗ്രത നിര്‍ദേശവും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സർക്കാരും ആരോഗ്യപ്രവർത്തകരും കഠിനാധ്വാനം ചെയ്യുമ്പോഴാണ് അതിനെതിരെ ജേക്കബ് വടക്കാഞ്ചേരി രംഗത്തെത്തിയത്.

ശാസ്ത്രീയമായ സര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രചാരണങ്ങളാണ് ജേക്കബ് വടക്കാഞ്ചേരി നടത്തിയത്. ജനങ്ങളും മാധ്യമങ്ങളും ഒറ്റക്കെട്ടായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍