മനോവൈകൃതങ്ങളുടെ കൂട്ടത്തിലാണ് സ്വവര്‍ഗലൈംഗികത കണക്കാക്കപ്പെട്ടിരുന്നതെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
സ്വവര്‍ഗരതിക്ക് നിയമാംഗീകാരം നല്‍കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന പ്രസിഡണ്ട് എംഐ അബ്ദുല്‍ അസീസ് പറഞ്ഞു. പ്രകൃതി നിയമങ്ങളെ വെല്ലുവിളിക്കുന്ന വലിയ സാമൂഹിക തിന്മയാണ് സ്വവര്‍ഗലൈംഗികതയെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
“സദാചാരബോധവും ധാര്‍മിക മൂല്യങ്ങളുമുള്ള ഒരു സമൂഹത്തിനും ഇത്തരം വൈകൃതങ്ങളെ പൊറുപ്പിക്കാനാവില്ല. സമൂഹത്തിന്റെ ധാര്‍മികബോധത്തിന് മേല്‍ നടത്തുന്ന കയ്യേറ്റം അപലപനീയമാണ്.” നിയമങ്ങളും ചട്ടങ്ങളും മാത്രം പോരെന്നും സദാചാരവും സമൂഹത്തിന് ആവശ്യമാണെന്നും എംഐ അബ്ദുൾ അസീസ് പറഞ്ഞു
മനോവൈകൃതങ്ങളുടെ കൂട്ടത്തിലാണ് സ്വവര്‍ഗലൈംഗികത കണക്കാക്കപ്പെട്ടിരുന്നതെന്ന് ജമാ അത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡണ്ട് വിശദീകരിച്ചു. ശാസ്ത്രീയ പിന്‍ബലമില്ലാതെയാണ് മനോരോഗമെന്ന നിലയിൽ നിന്ന് സ്വവർഗലൈംഗികതയെ ഒഴിവാക്കിയതെന്നും മനോരോഗങ്ങളുടെയും മറ്റ് രോഗങ്ങളുടെയും വ്യാപനത്തിന് സ്വവര്‍ഗ ലൈംഗികത കാരണമാകുമെന്നും അബ്ദുൾ അസീസ് പറഞ്ഞു.
സ്വവർഗരതിയെ പ്രകൃതിവിരുദ്ധ ലൈംഗികതയായി വ്യാഖ്യാനിക്കുന്ന നൂറ്റമ്പത് വർഷത്തിലധികം പഴക്കമുള്ള നിയമത്തെ റദ്ദാക്കിയ സുപ്രീംകോടതി നടപടിയിന്മേലാണ് ജമാ അത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡണ്ടിന്റെ പ്രതികരണം.