കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലും വെള്ളം കയറുന്നു. സർവ്വകലാശാലയ്ക്കു ചുറ്റും വെള്ളം കയറിയതായാണ് അറിയുന്നത്. കാമ്പസ്സിനടുത്തുള്ള കൈപ്പട്ടൂർ പള്ളിയിലേക്ക് വെള്ളം കയറിക്കഴിഞ്ഞു. ഇവിടെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ വെള്ളം കയറിയിട്ടുണ്ട്. ഇവർ സഹായാഭ്യാർത്ഥനയുമായി എത്തിയിട്ടുണ്ട്.
പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശത്താണ് കാലടി സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്.
വെള്ളം കയറുന്നത് മുന്നിൽക്കണ്ട് കഴിഞ്ഞദിവസം തന്നെ ഹോസ്റ്റലുകളിൽ നിന്ന് വിദ്യാർത്ഥികളെ കാമ്പസ്സിൽ തന്നെയുള്ള യൂട്ടിലിറ്റി സെന്ററിലേക്ക് മാറ്റിയിരുന്നു. മൂന്നാം നിലയിലാണ് ഇവരുള്ളത്. ഏതാണ്ട് 350 പേർ യൂട്ടിലിറ്റി സെന്ററിലുണ്ട്. കാമ്പസ്സിനടുത്തുള്ള റോഡുകളിലെല്ലാം വെള്ളം കയറിക്കഴിഞ്ഞു. അടുത്തുള്ള വീടുകളെല്ലാം ഒറ്റപ്പെട്ടിട്ടുണ്ട് എന്നാണറിയുന്നത്.
വിദ്യാർത്ഥികളെ അങ്കമാലിയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നതെന്നറിയുന്നു. ഇതിന് സഹായം ആവശ്യമായി വന്നേക്കും. ബോട്ട് വരികയല്ലാതെ വഴിയില്ലെന്ന് കുട്ടികൾ പറയുന്നു. ഫയർഫോഴ്സ് വിഭാഗം ഇടപെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം.